തൃശൂരില്‍ 'നുണ ഫാക്ടറി' തുറന്നു; അപവാദ പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ടി.എന്‍ പ്രതാപന്‍
ഒരേ അച്ചിലിട്ട് വാര്‍ത്തതുപോലെയുള്ള കമന്റുകളും പോസ്റ്റുകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിരന്തരമായി പരത്തുന്നത് സംഘപരിവാരം ആവിഷ്‌കരിക്കുന്ന വെറുപ്പിന്റെ കമ്പോളം തുറക്കുവാനാണെന്നും അദ്ദേഹം ആരോപിച്ചു.
![Lie factory opened in Thrissur says TN Prathapan and will take legal actions against that afe Lie factory opened in Thrissur says TN Prathapan and will take legal actions against that afe](https://static-ai.asianetnews.com/images/01fw490c2asv3z206sephndy3h/tn-prathapan_363x203xt.jpg)
തൃശൂര്‍: സാമൂഹ്യ മാധ്യമങ്ങളിലൂടെ സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുള്ള അപവാദ പ്രചരണങ്ങള്‍ നിയമപരമായി നേരിടുമെന്ന് ടി.എന്‍. പ്രതാപന്‍ എം.പി. ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംഘപരിവാര്‍ തൃശൂരില്‍ 'നുണ ഫാക്ടറി' തുറന്നിരിക്കുകയാണ്. ബി.ജെ.പിയുടെ ദേശീയ ഐ.ടി. സെല്ലിന്റെ നേതൃത്വത്തില്‍ അപകടകരമായ വ്യാജ വ്യവഹാര നിര്‍മിതിയാണ് നടക്കുന്നത്. തനിക്കെതിരേ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. വ്യക്തിഹത്യയിലൂടെ തെരഞ്ഞെടുപ്പ് നേരിടാമെന്നാണ് അവര്‍ കരുതുന്നത്. ഇതിന് ബി.ജെ.പി. കനത്ത വില കൊടുക്കേണ്ടി വരുമെന്നും പ്രതാപന്‍ പറഞ്ഞു.
ചെറുതും വലുതുമായ നുണകള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി ആയിരക്കണക്കിന് ബോട്ട് അക്കൗണ്ടുകള്‍, വിവിധ സാമൂഹ്യ മാധ്യമങ്ങള്‍, ബ്ലോഗര്‍മാര്‍ എന്നിവ ബി.ജെ.പി - ആര്‍.എസ്.എസ്. സംഘം തയ്യാറാക്കിയിട്ടുണ്ട്. ഒരേ അച്ചിലിട്ട് വാര്‍ത്തതുപോലെയുള്ള കമന്റുകളും പോസ്റ്റുകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിരന്തരമായി പരത്തുന്നത് സംഘപരിവാരം ആവിഷ്‌കരിക്കുന്ന വെറുപ്പിന്റെ കമ്പോളം തുറക്കുവാനാണെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സംഘപരിവാരവും അവരുടെ കൈയില്‍ നിന്നും പണം കൈപ്പറ്റിയ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും അവര്‍ വിലക്കെടുത്ത ചില ബ്ലോഗുകളും തന്നെ വ്യക്തിപരമായി ലക്ഷ്യമിടുകയാണെന്ന് പ്രതാപൻ ആരോപിച്ചു. മതപരമായ ചിന്തകളും അറിവുകളും വ്യക്തിപരമായ കാര്യമാണ്. അതുപോലും ഹീനമായ അപവാദപ്രചരണങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ക്ഷേത്രാരാധകനായ ഹൈന്ദവ വിശ്വാസിയാണ് താന്‍. ഇന്ത്യന്‍ ഭരണഘടനയാണ് ജീവാത്മാവ്. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും മറ്റു മതക്കാരും മതമില്ലാത്തവരും തുല്യ നീതിയും സ്ഥാനവും അഭിമാനവും അര്‍ഹിക്കുന്ന പൗരന്മാരാണ് എന്നതാണ് തന്റെ സാമൂഹിക രാഷ്ര്ടീയ വീക്ഷണം. ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും കുടുംബം പോലെ സ്വകാര്യമായ ഇടങ്ങളെയും അപഹസിക്കുന്ന സംഘപരിവാര്‍ സംഘത്തെ നിയമപരമായും രാഷ്ര്ടീയമായും സാമൂഹ്യപരമായും നേരിടും.
നടക്കാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ലോകസഭാ തിരഞ്ഞടുപ്പാണ്. ഗാന്ധിജിയുടെ അനുയായികളും ഗോഡ്‌സെയുടെ അനുയായികളും തമ്മിലാണ് ഈ പോരാട്ടം. ഇവിടെ ഗാന്ധിജി ജയിക്കും. ഗാന്ധിജിയുടെ അനുയായികള്‍ വെറുപ്പിന്റെ ഉപാസകരെ തോല്‍പ്പിക്കും. വെറുപ്പിന്റെ കമ്പോളമല്ല, സ്‌നേഹത്തിന്റെ അനേകം കടകള്‍ തങ്ങള്‍ ഇവിടെ ഇനിയും തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...