സഭയിൽ ഇന്നും ഭരണപ്രതിപക്ഷ പോരിന് സാധ്യത; 'ലൈഫ്' ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം
ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിയാണ് സർക്കാരിനെതിരെ പ്രതിപക്ഷം നിയമസഭയിൽ ആയുധമാക്കുക.
തിരുവനന്തപുരം: നിയമസഭയിൽ ഇന്നും ഭരണപ്രതിപക്ഷ പോരിന് സാധ്യത. ലൈഫ് കേസിലെ ഹൈക്കോടതി വിധി ആയുധമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. വിഷയം അടിയന്തരപ്രമേയം ആയി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. എന്നാല്‍, കേസിലെ കുറ്റക്കാർ ഉദ്യോഗസ്ഥരാണെന്ന കോടതി നിലപാട് ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് സർക്കാർ ശ്രമം.
ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിയാണ് സർക്കാരിനെതിരെ പ്രതിപക്ഷം നിയമസഭയിൽ ആയുധമാക്കുക. അഴിമതി മൂടി വെക്കാൻ ഉള്ള സർക്കാർ ശ്രമം പൊളിഞ്ഞെന്ന് കോടതി വിധിക്ക് ശേഷം പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, കരാറിൽ രാഷ്ട്രീയ നേതൃത്വത്തെ വിമർശിക്കാത്ത കോടതി നിലപാട് ചൂണ്ടിക്കാട്ടിയാകും സർക്കാരിന്റെ പ്രതിരോധം. അടുത്ത വെളളിയാഴ്ച ബജറ്റ് അവതകരണം.
കൊവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കൈത്താങ്ങാണ് വ്യവസായ മേഖല ഇത്തവണ സംസ്ഥാന ബജറ്റിൽ പ്രതീക്ഷിക്കുന്നത്. കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം, ചില്ലറ വ്യാപാര നയത്തിൽ ഗുണകരമായ മാറ്റങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്. പ്രകൃതിവാതക വിതരണത്തിൽ നിലവിൽ സംസ്ഥാനം ഈടാക്കുന്ന വാറ്റ് കുറയ്ക്കണമെന്നും കൊച്ചിൻ ചേന്പർ ഓഫ് കൊമേഴ്സ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.