വെയർ ഹൗസുകളിലൂടെയുള്ള നിന്നുള്ള മദ്യവിതരണം വൈകും, സാങ്കേതിക പ്രശ്നമെന്ന് ബെവ്കോ എംഡി
ബെവ്കോ ആസ്ഥാനത്തു നിന്നും അറിയിപ്പ് ലഭിച്ച ശേഷം വെയർഹൗസുകൾ തുറന്നാൽ മതിയെന്നാണ് ബെവ്കോ എംഡിയുടെ നിർദ്ദേശം.
തിരുവനന്തപുരം: അമിത മദ്യപാനാസക്തിയുളളവർക്ക് വെയർ ഹൗസുകളിലൂടെ മദ്യവിതരണം ചെയ്യുന്നത് നടപ്പാക്കുന്നത് വീണ്ടും വൈകും. സാങ്കേതിക പ്രശ്നം പരിഹരിക്കാനുണ്ടെന്നും ബെവ്കോ ആസ്ഥാനത്തു നിന്നും അറിയിപ്പ് ലഭിച്ച ശേഷം വെയർഹൗസുകൾ തുറന്നാൽ മതിയെന്നുമാണ് ബെവ്കോ എംഡിയുടെ പുതിയ നിർദ്ദേശം. മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം നൽകാന്‍ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഡോക്ടറുടെ കരിപ്പടി പ്രകാരം എക്സൈസിന്റെ പാസ് ലഭിച്ച വ്യക്തി ബെവ്കോയുടെ വെയർ ഹൗസുകളെ സമീപിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. വെയർ ഹൗസുകൾ വാഹനമേർപ്പാടാക്കി പാസ്സുള്ള വ്യക്തയുടെ വീട്ടിൽ ബ്രാണ്ടിയോ റമ്മോ എത്തിക്കണമെന്ന് പിന്നീട് പുതിയ ഉത്തരവെത്തി. മദ്യ വിതരണത്തിനുള്ള മാർഗനിർദേശങ്ങളും ബെവ്കോ പുറത്തിറക്കി. എന്നാൽ സാങ്കേതിക പ്രശ്നം പരിഹരിച്ച ശേഷമാകും വിതരണമെന്നാണ് പുതിയ തീരുമാനം.
അതിനിടെ മദ്യത്തിനായി കുറിപ്പടി എഴുതാൻ നിർബന്ധിക്കുന്നത് അധാർമ്മികമാണെന്ന് ആരോപിച്ച് ഒരു വിഭാഗം ഡോക്ടർമാർ ഹൈക്കോടതിയിൽ ഹർജി നൽകി. മദ്യാസക്തിക്ക് മദ്യമല്ല മരുന്ന്, ശാസ്ത്രീയമായ ചിക്തയാണ് വേണ്ടതെന്നാണ് ഐഎംഎയുടെ കീഴിലുള്ള നാഷണൽ മെന്റൽ ഹെൽത്ത് വിങ്ങിന് ഹർജി നൽകിയവരുടെ വാദം. മദ്യത്തിനായി സംസ്ഥാനമൊട്ടാകെ കഴിഞ്ഞ ദിവസം 30 അപേക്ഷകളാണ് എക്സൈസിന് ലഭിച്ചത്.