മൂന്നുവര്‍ഷം മുമ്പും സര്‍ക്കാരിനോട് ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്ക് അനുമതി തേടിയിരുന്നു. എന്നാൽ, സര്‍ക്കാര്‍ അനുമതി നൽകിയിരുന്നില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വിൽക്കുന്നതിനുള്ള തീരുമാനവുമായി ബെവ്കോ മുന്നോട്ട്. ഇതുസംബന്ധിച്ച വിശദമായ ശുപാര്‍ശ ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചു. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് ഓണ്‍ലൈനിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി മദ്യവിൽപ്പനക്കൊരുങ്ങുന്നത്.
ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി ബെവ്‍കോ മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കി. സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ താത്പര്യം അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി വ്യക്തമാക്കുന്നത്. മൂന്നുവര്‍ഷം മുമ്പും സര്‍ക്കാരിനോട് ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്ക് അനുമതി തേടിയിരുന്നു. എന്നാൽ, സര്‍ക്കാര്‍ അനുമതി നൽകിയിരുന്നില്ല.
23വയസിന് മുകളിലുള്ളവര്‍ക്കായിരിക്കും ഓണ്‍ലൈനിൽ മദ്യം വാങ്ങാൻ കഴിയുക. മദ്യം നൽകുന്നതിന് മുമ്പ് പ്രായം തെളിയിക്കുന്ന രേഖ നൽകണം. മദ്യവിൽപ്പന വര്‍ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. വിനോദ സഞ്ചാരികളടക്കം വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് ബെവ്കോ അധികൃതര്‍ വ്യക്തമാക്കുന്നത്. വിദേശ നിര്‍മിത ബിയര്‍ വിൽപ്പനയും അനുവദിക്കണമെന്ന് ബെവ്കോ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷം 9800 കോടിരൂപയാണ് ബെവ്കോയുടെ വരുമാനം. ഈവർഷം വരുമാനം 12000 കോടിയെത്തിക്കാനാണ് നീക്കം ഇതിനായാണ് ഓൺലൈൻ മദ്യവില്പന അടക്കമുള്ള ശുപാർശകൾ മുന്നോട്ട് വെച്ചത്. മദ്യം വീട്ടിലെത്തിക്കാനുള്ള വിശദമായ റിപ്പോർട്ട് തന്നെയാണ് ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി തയ്യാറാക്കിയത്.
നേരത്തെ പല തവണ ഈ നിർദ്ദേശം ഉയർന്നിരുന്നു. കുട്ടികൾ മദ്യം വാങ്ങുമെന്നായിരുന്ന പദ്ധതിക്കെതിരെ എല്ലാകാലത്തും ഉയർന്ന എതിർപ്പ്. എന്നാൽ, പ്രായപൂർത്തിയായെന്ന രേഖ കാണിച്ചാൽ മാത്രം ഓണ്‍ലൈൻ വഴി മദ്യം വിറ്റാൽ മതിയെന്നാണ് ബെവ്കോ എംഡിയുടെ നിർദ്ദേശം. ബുക് ചെയ്യാൻ പ്രത്യേക ആപ് ഉണ്ടാക്കും.
വീട്ടിലെത്തിക്കുമ്പോൾ ഓൺലൈൻ ഡെലിവറിക്കാർക്ക് പ്രായപൂർത്തിയായെന്ന രേഖ കാണിക്കണം. ടെണ്ടർ വിളിച്ച് ഡെലിവറി പാർട്ണറെ തീരുമാനിക്കാമെന്നാണ് ബെവ്കോ നിർദ്ദേശം. ഓൺലൈൻ മദ്യവില്പനക്കൊപ്പം വീര്യം കുറഞ്ഞ മദ്യവും വിപണിയിൽ ഇറക്കണമെന്നും ബെവ്കോ എംഡിയുടെ ശുപാർശയിലുണ്ട്. ഇതിനായി നികുതി ഘടനയിൽ മാറ്റവും നിർദ്ദേശിക്കുന്നു. ഈ നിർദ്ദേശത്തോട് എക്സൈസ് വകുപ്പിന് താല്പര്യമുണ്ട്. വീര്യം കൂടിയുള്ള മദ്യവില്പന വഴി വരുമാനം കുറയുമോയെന്ന ആശങ്ക ധനവകുപ്പിനുണ്ട്. നികുതി ഘടന പുതുക്കിയശേഷം ഈ നിർദ്ദേശം നടപ്പാക്കാനാണ് ശ്രമം.



