ലോക്ക്ഡൗൺ ലംഘിച്ച് ചാലക്കുടിയിലെ ബാറിൽ മദ്യവിൽപന
സർക്കാർ നൽകിയ നിർദേശം ലംഘിച്ച് ബാറിൽ മദ്യം വിൽപ്പന നടത്തിയ സംഭവത്തിൽ രണ്ട് ബാർ ജീവനക്കാരും മദ്യം വാങ്ങിയയാളും അറസ്റ്റിലായി
തൃശ്ശൂർ: ലോക്ക് ഡൗണിൽ മദ്യം വിൽക്കരുതെന്ന സർക്കാർ നിർദേശം ലംഘിച്ച് ചാലക്കുടിയിലെ ബാറിൽ മദ്യവിൽപന. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യവിൽപന നിർത്തിയ സേഷം ബാറുകളിൽ ബാക്കിയുണ്ടായിരുന്ന മദ്യം എക്സൈസ് ഉദ്യോഗസ്ഥർ സീൽ ചെയ്യാതിരുന്നതാണ് അനധികൃത മദ്യവിൽപനയ്ക്ക് കളമൊരുക്കിയത്.
സർക്കാർ നൽകിയ നിർദേശം ലംഘിച്ച് ബാറിൽ മദ്യം വിൽപ്പന നടത്തിയ സംഭവത്തിൽ രണ്ട് ബാർ ജീവനക്കാരും മദ്യം വാങ്ങിയയാളും അറസ്റ്റിലായി. ചാലക്കുടിയിലെ കല്ലേലി ബാറിലാണ് സർക്കാർ നിർദേശങ്ങൾ കാറ്റിൽ പറത്തി മദ്യം വിൽപ്പന നടത്തിയത്. സംഭവത്തിൽ ബാർ നടത്തിപ്പുകാരായ ചേർത്തല തേജസിൽ പ്രകാശ് (49), കാസർകോഡ് പാലാർ പി.കെ. ശാന്തകുമാർ (33), മദ്യം വാങ്ങാനെത്തിയ കൊരട്ടി ആറ്റപ്പാടം പുതുശ്ശേരി ചാമക്കാല ജോഷി ചെറിയാൻ (45) എന്നിവരാണ് അറസ്റ്റിലായത്.