കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ വീണ്ടും കുട്ടിയാന ചരിഞ്ഞു
നാല് വയസുള്ള അർജുൻ എന്ന കുട്ടിയാനയാണ് ചരിഞ്ഞത്. വൈറസ് ബാധയെ തുടർന്ന് സങ്കേതത്തിലെ ആനകൾ നിരീക്ഷണത്തിലാണ്.
തിരുവനന്തപുരം: കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ഒരു കുട്ടിയാന കൂടി ചരിഞ്ഞു. നാല് വയസുള്ള അർജുൻ എന്ന കുട്ടിയാനയാണ് ചരിഞ്ഞത്. വൈറസ് ബാധയെ തുടർന്ന് സങ്കേതത്തിലെ ആനകൾ നിരീക്ഷണത്തിലാണ്. വൈറസ് ബാധിച്ച് രണ്ടു ദിവസം മുമ്പ് മറ്റൊരു ആന കുട്ടി കൂടി ചരിഞ്ഞിരുന്നു.
പൊടിച്ചി എന്ന ആനക്കു കൂടി പുതിയതായി രോഗ ലക്ഷണം കണ്ടെത്തി. രോഗം ബാധിച്ച കണ്ണൻ, ആമിന എന്നീ ആനകൾ ചികിത്സയിലാണ്.
നാല് ദിവസം മുൻപാണ് കോട്ടൂർ ആനക്കോട്ടയിലെ ശ്രീക്കുട്ടിയെന്ന കുട്ടിയാന ചെരിഞ്ഞത്. മരണകാരണം അപൂർവ്വ വൈറസ് ബാധയെന്ന് കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ആന്തരികാവയവങ്ങളെ ബാധിക്കുന്ന അപൂർവ്വ വൈറസാണ് ഇത്. ഹെർപസ് എന്നാണ് ഈ അപൂർവ്വ വൈറസിൻ്റെ പേര്. 10 വയസിന് താഴെയുളള ആനകൾക്ക് ഈ വൈറസ് ബാധിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും. മുൻകരുതലിൻ്റെ ഭാഗമായി ആനക്കോട്ടയിലെ പത്ത് വയസിന് താഴെയുള്ള എല്ലാ കുട്ടിയാനക്കൾക്കും ചികിത്സ തുടങ്ങിയതായി ഡിഎഫ്ഒ അനിൽ കുമാർ അറിയിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona