ഇനിയുള്ള 48 മണിക്കൂർ നിർണായകമാണ്. അണുബാധയാണ് പ്രധാന വെല്ലുവിളി. ഇരുവരും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ (Government Medical College Kottayam) ആദ്യത്തെ കരൾ മാറ്റിവയ്ക്കൽ (Liver Transplant Surgery) ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഗുരുതര കരൾ രോഗം ബാധിച്ച തൃശൂർ സ്വദേശി സുബീഷിനാണ് ശസ്ത്രക്രിയ (Surgery) നടത്തിയത്. ഭാര്യ പ്രവിജ ആണ് ദാതാവ്. പ്രവിജയുടെ 45 ശതമാനം കരൾ ആണ് സുബീഷിന് തുന്നി ചേർത്തത്. ശസ്ത്രക്രിയ 18 മണിക്കൂർ നീണ്ടു.
ഇനിയുള്ള 48 മണിക്കൂർ നിർണായകമാണ്. അണുബാധയാണ് പ്രധാന വെല്ലുവിളി. ഇരുവരും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. സർക്കാർ മേഖലയിലെ ആദ്യത്തെ ലൈവ് ഡോണർ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയായിരുന്നു ഇത്. സ്വകാര്യ മേഖലയിൽ നിന്ന് പ്രത്യേക പരിശീലനം നേടി വന്ന ഡോ ആര്‍ എസ് സിന്ധുവിന്റെയും ആശുപത്രി സൂപ്രണ്ട് ജയകുമാറിന്റെയും നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ മേഖലയുടെ കൂടി സഹായം സ്വീകരിച്ചു കൊണ്ടാണ് ശസ്ത്രക്രിയ. മരണാനന്തരം കരൾ ദാനം ചെയ്തുള്ള ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 2016 ൽ നടന്നിരുന്നെങ്കിലും പരാജയമായിരുന്നു.
കോഴിക്കോട് അപകടം: ശബരിമല തീർത്ഥാടകർ അടക്കം മരിച്ചു
കോഴിക്കോട് പുറക്കാട്ടിരി പാലത്തിൽ ടോറസ് ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് ശബരിമല തീർത്മാടകർ അടക്കം മൂന്ന് പേർ മരിച്ചു. രണ്ട് കർണാടക സ്വദേശികളും ഒരു മലയാളിയുമാണ് മരിച്ചത്. പരിക്കേറ്റ 11 പേരിൽ നാല് പേരുടെ നില ഗുരുതരമാണ്. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്.
ടെമ്പോ ട്രാവലറിലെ യാത്രക്കാരും ശബരിമല തീർത്ഥാടകരുമായ കർണാടക സ്വദേശികൾ ശിവണ്ണ, നാഗരാജു ഡ്രൈവറും മലയാളിയുമായ ദിനേശ് എന്നിവരാണ് മരിച്ചത്. ട്രാവലറിലുണ്ടായിരുന്ന പതിനൊന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ നാല് യാത്രക്കാരുടെ പരിക്ക് ഗുരുതരമാണ്. ശബരിമലയിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലറും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലറും പുറക്കാട്ടിരി പാലത്തിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു.
ടെമ്പോ ട്രാവലറിന്‍റെ ഡ്രൈവർ ഉറങ്ങിപ്പോവുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ അടക്കം രണ്ട് പേർ സംഭവ സ്ഥലത്ത് വച്ച് മരിച്ചു. മറ്റൊരാൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് പേരെയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയരാക്കി. ലോറി ഡ്രൈവർക്കും ലോറിയിൽ ഉണ്ടായിരുന്ന മറ്റൊരാൾക്കും നിസാര പരിക്കേറ്റു.
