'ഇന്ധന വില വർധനവ് തുഗ്ലക്ക് പരിഷ്കാരമാകാനാണ് സാധ്യത, ആത്യന്തികമായി വിലക്കയറ്റം പ്രതീക്ഷിക്കാം'
അന്യ സംസ്ഥാനങ്ങളിൽ സർവീസ് നടത്തുന്ന വാഹനങ്ങൾ ഇന്ധനം അന്യസംസ്ഥാനങ്ങളിൽ നിന്ന് നിറയ്ക്കും.സംസ്ഥാനത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം കൂടെ അന്യ സംസ്ഥാനങ്ങളിലേക്കൊഴുകാൻ സാധ്യത ഏറെയാണെന്നും എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍
കോഴിക്കോട്: ഇന്ധന വിലവർധനവ് തുഗ്ലക്ക് പരിഷ്കാരമാകാനാണ് സാധ്യതയെന്ന് എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍. അന്യ സംസ്ഥാനങ്ങളിൽ സർവീസ് നടത്തുന്ന വാഹനങ്ങൾ ഇന്ധനം അന്യസംസ്ഥാനങ്ങളിൽ നിന്ന് നിറയ്ക്കും. മാഹിക്ക് സമീപത്തുള്ളവരും തിരുവനന്തപുരം, ഇടുക്കി, പാലക്കാട് ജില്ലക്കാരും കൊല്ലത്തിന്റെ കിഴക്കൻ മേഖലയിലുള്ളവരും, കാസർഗോഡ് ജില്ലയിലുള്ളവരും അതിർത്തി കടന്ന് അന്യ സംസ്ഥാനത്ത് നിന്നും ഇന്ധനം നിറയ്ക്കും. കേരളത്തിലെ ജില്ലകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുക ഓട്ടോറിക്ഷകൾ, സ്കൂട്ടറുകൾ, ചെറിയ ദൂരങ്ങളിൽ സർവീസ് നടത്തുന്ന ടാക്സികൾ , റൂട്ട് ബസ്സുകൾ എന്നിവ മാത്രമാകും.
കോഴിക്കോട് കണ്ണൂർ റൂട്ടിലോടുന്ന മുഴുവൻ വാഹനങ്ങളും മാഹിയിൽ നിന്നാണ് ഇപ്പോൾ തന്നെ ഇന്ധനം നിറയ്ക്കുന്നത്. കോഴിക്കോട് ജില്ലയിലെയും കണ്ണൂർ ജില്ലയിലെയും കൂടുതൽ വാഹനങ്ങൾ മാഹിയിലേക്ക് നീങ്ങും. ചുരുക്കത്തിൽ നേരത്തേ സംസ്ഥാനത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം കൂടെ അന്യ സംസ്ഥാനങ്ങളിലേക്കൊഴുകാൻ സാധ്യത ഏറെയാണ്. എന്നാൽ വില വർധനവിന്‍റെ ഭാരം ജനങ്ങളുടെ ചുമലിൽ വീഴുകയും ചെയ്യും. ആത്യന്തികമായി വിലക്കയറ്റം പ്രതീക്ഷിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു