ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവർ കെട്ടിവെക്കേണ്ട തുക 1000ൽ നിന്ന് 2000 രൂപയാക്കി ഉയർത്തി. ബ്ലോക്ക് പഞ്ചായത്തിൽ 2000ത്തിൽ നിന്ന് 4000 രൂപയായും ജില്ലാ പഞ്ചായത്തിൽ 3000 രൂപയിൽ നിന്ന് 5000 രൂപയായും വർദ്ധിപ്പിച്ചു.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ കെട്ടിവെയ്ക്കേണ്ട തുക ഇരട്ടിയാക്കി. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവർ കെട്ടിവെക്കേണ്ട തുക 1000ൽ നിന്ന് 2000 രൂപയാക്കി ഉയർത്തി. ബ്ലോക്ക് പഞ്ചായത്തിൽ 2000ത്തിൽ നിന്ന് 4000 രൂപയായും ജില്ലാ പഞ്ചായത്തിൽ 3000 രൂപയിൽ നിന്ന് 5000 രൂപയായും വർദ്ധിപ്പിച്ചു. പട്ടികജാതി, പട്ടികവർഗ സ്ഥാനാർത്ഥികൾ ഇതിന്റെ പകുതി തുക കെട്ടിവച്ചാൽ മതി.
ജൂലൈ 21ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പത്ത് വർഷത്തിന് ശേഷമാണ് കെട്ടിവെക്കേണ്ട തുക വര്‍ദ്ധിപ്പിക്കുന്നത്. എന്നാൽ മുൻസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും തുക വർദ്ധിപ്പിച്ചിട്ടില്ല.
Read Also: വിമതരോട് കരുണയില്ല! നയം വ്യക്തമാക്കി ഉദ്ധവ് താക്കറേ; മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അങ്കം മുറുകുന്നു
രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച് മഹാ വികാസ് അഘാഡി ഭരണത്തെ വെല്ലുവിളിച്ച വിമത എംഎല്‍എമാരോട് കരുണ കാട്ടില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. വിമതർ പാർട്ടിയെ പിളർക്കാൻ ശ്രമിക്കുന്നവരാണെന്നും ശിവസേനാ ജില്ലാ അധ്യക്ഷൻമാരുടെ യോഗത്തില്‍ ഉദ്ധവ് താക്കറേ വ്യക്തമാക്കി.
വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് മഹാ വികാസ് അഘാഡിയുടെ തീരുമാനം. വിശ്വാസ വോട്ടെടുപ്പില്ലാതെ രാജിവയ്ക്കരുത് എന്ന നിലപാട് കോൺഗ്രസ് നേതൃത്വം ഉദ്ധവ് താക്കറയെ അറിയിച്ചിട്ടുണ്ട്.
അതിനിടെ, ഉദ്ധവ് താക്കറെ സർക്കാർ 48 മണിക്കൂറിനുള്ളിൽ പുറത്തിറക്കിയ സർക്കാർ ഉത്തരവുകൾ പരിശോധിക്കണം എന്നാവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ക്ക് കത്തെഴുതി. അതിവേഗം 160ൽ ഏറെ ഉത്തരവുകളാണ് സർക്കാർ ഇറക്കിയതെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ പലതും ഇതിൽ ഉണ്ടെന്നും ബിജെപി നേതാവ് പ്രവീൺ ദരേക്കർ ആരോപിച്ചു.
ഒരു ശിവസേന എംഎൽഎ കൂടി ഷിൻഡേ ക്യാമ്പിലെത്തിയിട്ടുണ്ട്. ഇതോടെ ഏക‍്‍നാഥ് ഷിൻഡേക്ക് ഒപ്പമുള്ള ശിവസേന എംഎൽഎമാരുടെ എണ്ണം 38 ആയി. 9 സ്വതന്ത്ര എംഎൽഎമാർ ഉൾപ്പെടെ ആകെ 47 പേരുടെ പിന്തുണയാണ് നിലവിൽ ഷിൻഡേ ക്യാമ്പിനുള്ളത്. ഏക‍്‍നാഥ് ഷിൻഡേ മുംബൈയിലെക്ക് തിരിച്ചതായുള്ള റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നു. ഹോട്ടലിൽ നിന്ന് ഒറ്റയ്ക്കാണ് ഷിൻഡേ പുറപ്പെട്ടിട്ടുള്ളത്. പൊലീസ് വാഹനത്തിൽ വിമാനത്താവളത്തിലേക്ക് തിരിച്ചെന്നാണ് റിപ്പോർട്ട്.
