തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയര്‍ പാര്‍ട്ടിയുമായി പരസ്യധാരണക്കില്ലെന്ന് യുഡിഎഫ്. കോഴിക്കോട് ജില്ലയിലടക്കം വെൽഫെയര്‍ പാര്‍ട്ടിയുമായി പരസ്യധാരണയുണ്ടാകില്ലെന്ന് മുസ്ലീം ലീഗും കോണ്‍ഗ്രസും വ്യക്തമാക്കി
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയര്‍ പാര്‍ട്ടിയുമായി പരസ്യധാരണക്കില്ലെന്ന് യുഡിഎഫ്. കോഴിക്കോട് ജില്ലയിലടക്കം വെൽഫെയര്‍ പാര്‍ട്ടിയുമായി പരസ്യധാരണയുണ്ടാകില്ലെന്ന് മുസ്ലീം ലീഗും കോണ്‍ഗ്രസും വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കണ്ടാണ് പുതിയ തീരുമാനം. കോൺഗ്രസ് നിലപാട് ലീഗിനെ അറിയിച്ചു. ഇതോടെ കോഴിക്കോട് കഴിഞ്ഞ തവണ നൽകിയ ജില്ലാ പഞ്ചായത്ത് സീറ്റ് കോൺഗ്രസ് തിരിച്ചെടുത്തു. വെൽഫയർ പാർട്ടി ശക്തമായ മുക്കത്തും ചേന്ദ്മംഗല്ലൂരിലും അടക്കം പരസ്യധാരണയില്ല. കോഴിക്കോട് ജില്ലയിൽ ഒരു ജില്ലാ പഞ്ചായത്ത് സീറ്റ് അടക്കം 33 സീറ്റിൽ കഴിഞ്ഞ തവണ ധാരണയുണ്ടായിരുന്നു. മലപ്പുറത്ത് 35 ഇടത്തും കഴിഞ്ഞ തവണ ധാരണയുണ്ടായിരുന്നു. മലപ്പുറത്ത് 25 സീറ്റും കോഴിക്കോട് 11 സീറ്റുമാണ് കഴിഞ്ഞ തവണ വെൽഫെയര്‍ പാര്‍ട്ടിക്ക് ലഭിച്ചത്.
ആരെയും മോശമായി കാണുന്നില്ലെന്ന് ഡിസിസി പ്രസിഡന്‍റ്
നിലവിലെ സാഹചര്യത്തിൽ ഇതാണ് നല്ലതെന്നും മുന്നണിക്ക് അകത്തുള്ളവരുമായി മാത്രം സീറ്റ് ധാരണ മതിയെന്നാണ് തീരുമാനമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീണ്‍കുമാര്‍ വ്യക്തമാക്കി. തീരുമാനം സംസ്ഥാനത്ത് എല്ലാ ഇടത്തും ബാധകമാണ്. കോൺഗ്രസ് ഒറ്റക്ക് അല്ല, ലീഗുമായി ചേർന്ന് യുഡിഎഫ് ആണ് തീരുമാനം എടുത്തത്. ആരുടേയും വോട്ട് വെണ്ട എന്നല്ല ഇതിന് അർത്ഥമെന്നും ആരെയും മോശമായി കാണുന്നില്ലെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.

