ബാറുകളിലെ പാഴ്സൽ വിൽപ്പന; മുഖ്യമന്ത്രി ആടിനെ പട്ടിയാക്കുകയാണെന്ന് രമേശ് ചെന്നിത്തല
പോസ്റ്റ് ആയുധമാക്കി ബാറുകൾ കൂടി തുറക്കാനുള്ള മുഖ്യമന്ത്രിയുടെ കുബുദ്ധി അപാരമാണെന്നും ചില്ലറ വില്പനക്ക് അനുമതി നൽകുന്നതിലൂടെ ബാറുടമകൾക്ക് വൻതോതിലാണ് ലാഭമുണ്ടാകുകയെന്നും ചെന്നിത്തല പ്രസ്താവനയിൽ പറയുന്നു.
തിരുവനന്തപുരം: ബാറുകളിൽ നിന്നും മദ്യം പാഴ്സലായി വിൽക്കാനുള്ള തീരുമാനത്തിന് തൻറെ ഫേസ് ബുക്ക് പോസ്റ്റ് ഉദ്ധരിച്ച മുഖ്യമന്ത്രി ആടിനെ പട്ടിയാക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരക്ക് ഒഴിവാക്കാൻ ബെവ്കോ ഔട്ട് ലെറ്റുകൾ അടച്ചുപൂട്ടണണെന്നാണ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടതെന്നും ആ പോസ്റ്റ് ആയുധമാക്കി ബാറുകൾ കൂടി തുറക്കാനുള്ള മുഖ്യമന്ത്രിയുടെ കുബുദ്ധി അപാരമാണെന്നും രമേശ് ചെന്നിത്തല പറയുന്നു. ബാറുകൾക്ക് ചില്ലറ വില്പനക്ക് അനുമതി നൽകുന്നതിലൂടെ ബാറുടമകൾക്ക് വൻതോതിലാണ് ലാഭമുണ്ടാകുകയെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
ബിവറേജസ് ഔട്ടലെറ്റുകളുടെ മൂന്നിരട്ടി ഔട്ട്‌ലെറ്റുകള്‍ ബാറുകളില്‍ തുറക്കുന്നതോടെ ബിവറേജസ് ഔട്ടലെറ്റുകളിലെ വില്പന ഇടിയുകയും കാലക്രമത്തില്‍ അടച്ചു പൂട്ടുകയും ചെയ്യുമെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. ഈ കൊടിയ അഴിമതിക്ക് ഫേസ് ബുക്ക് പോസ്റ്റിനെ കൂട്ടു പിടിക്കേണ്ട കാര്യമില്ലെന്നും. കൊവിഡിന്റെ ഈ ദുരിത കാലത്ത് ഇത് തന്നെ അവസരമെന്ന മട്ടില്‍ കൊള്ള നടത്തുകയല്ല വേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ബാറുകളില്‍ നിന്ന് പാര്‍സല്‍ കൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം പ്രതിപക്ഷ നേതാവിൻ്റെ ഉപദേശവും കൂടി പരിഗണിച്ചുകൊണ്ടാണെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ചെന്നിത്തലയുടെ മുന്‍പത്തെ ഫേസ്‌ബുക്ക് പോസ്റ്റ് പരാമര്‍ശിച്ചായിരുന്നു മറുപടി.
Read more at: ചെന്നിത്തലയുടെ ഉപദേശം കൂടി പരിഗണിച്ചാണ് മദ്യം പാർസൽ നൽകാനുള്ള തീരുമാനമെന്ന് മുഖ്യമന്ത്രി ...
'ഗുരുതരമായ നിലയിലേക്കാണ് നാം നടന്നടുക്കുന്നത്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുകയാണ് സർക്കാരിന്റെ ആദ്യത്തെ കടമ. പല ബിവറേജ് ഔട്‍ലെറ്റുകൾക്ക് മുന്നിലും നീണ്ട ക്യൂവിൽ ആളുകൾ അടുത്തടുത്ത് നിൽക്കുകയാണ്. കൊറോണ പകരാനുള്ള സാധ്യത വളരെയേറെ ഉണ്ട്. സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കാതെയുള്ള ഈ അടുത്ത് നിൽക്കൽ സാമൂഹ്യ വ്യാപനത്തിന് വഴിതുറക്കും.ബിവറേജ് ഔട്ട്‌ലൈറ്റുകൾ അടച്ചിടണം'- എന്ന കുറിപ്പ് വായിച്ചായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്.
അടുത്തടുത്ത് ആളുകള്‍ നിന്നാലുള്ള ആപത്താണ് അദ്ദേഹം നേരത്തെ പറഞ്ഞത്. അദ്ദേഹത്തിന്‍റെ ആ ഉപദേശവും കൂടി അംഗീകരിച്ചാണ് സര്‍ക്കാര്‍ ഈ നടപടിയെടുത്തിട്ടുള്ളത്- എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. ബിവറേജസ് കോർപ്പറേഷന് ചില്ലറ വിൽപ്പന ശാല തുടങ്ങാൻ നാല് ലക്ഷം രൂപ ലൈസൻസ് ഫീ നൽകണമെന്നിരിക്കേ ബാറുകൾക്ക് ചില്ലറ വിലപ്പനക്ക് അനുമതി നൽകുന്നത് സൗജന്യമായാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ വിമർശനം.
അതേസമയം ബാറുകളില്‍ പാര്‍സലായി മദ്യം നല്‍കാനുള്ള തീരുമാനം താല്‍ക്കാലികമാണെന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.