ആനയും കുടമാറ്റവും വെടിക്കെട്ടുമില്ല; തൃശൂർ പൂരം കൊടിയേറ്റം ഇന്ന്, പങ്കെടുക്കുക 5 പേര്‍ വീതം
തിരുവമ്പാടിയില്‍ 11.30 നും പാറമേക്കാവില്‍12 മണിക്കുമാണ് ചടങ്ങ്. കൊടിയേറ്റ് ചടങ്ങിൽ അഞ്ച് പേരില്‍ കൂടുതൽ ആളുകള്‍ പങ്കെടുക്കരുതെന്ന് ജില്ലാ ഭരണകൂടവും പൊലീസും നിർദേശം നൽകിയിട്ടുണ്ട്.
തൃശൂർ: പൂരപ്രേമികളുടേയും ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. തൃശൂർ പൂരം കൊടിയേറ്റം ഇന്ന് നടക്കും. പൂരം പൂർണമായി ഉപേക്ഷിച്ചെങ്കിലും കൊടിയേറ്റം നടത്താനാണ് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ തീരുമാനം. തിരുവമ്പാടിയില്‍ 11.30 നും പാറമേക്കാവില്‍12 മണിക്കുമാണ് ചടങ്ങ്. കൊടിയേറ്റ് ചടങ്ങിൽ അഞ്ച് പേരില്‍ കൂടുതൽ ആളുകള്‍ പങ്കെടുക്കരുതെന്ന് ജില്ലാ ഭരണകൂടവും പൊലീസും നിർദേശം നൽകിയിട്ടുണ്ട്.
തിരുവമ്പാടി - പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെയാണ് തൃശൂര്‍ പൂരത്തിന് തുടക്കമാകുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂരം പൂര്‍ണമായി ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. ഇതിനോട് എല്ലാ ദേവസ്വങ്ങളും അനുകൂല നിലപാടാണ് സ്വീകരിച്ചത്. കൊടിയേറ്റം സാധാരണ പോലെ നടത്താനാണ് ദേവസ്വം പിന്നീട് തീരുമാനിക്കുകയായിരുന്നു. ചടങ്ങില്‍ അഞ്ച് പേരിൽ കൂടുതല്‍ പങ്കെടുപ്പിക്കില്ല. എല്ലാ സുരക്ഷാമുൻകരുതലും സ്വീകരിച്ചാണ് പരിപാടി നടത്തുന്നതെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ നിയമം ലംഘിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.