ട്വന്റി20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ചരിത്ര സെഞ്ചുറി നേടിയെങ്കിലും പാകിസ്ഥാന്‍ സെമി കാണാതെ പുറത്തായതില്‍ ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാന്‍ നിരാശ പ്രകടിപ്പിച്ചു. 

പല്ലെക്കലെ: ഐസിസി ട്വന്റി20 ലോകകപ്പില്‍ ചരിത്ര റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞെങ്കിലും, പാകിസ്ഥാന്‍ സെമി ഫൈനലില്‍ കടക്കാതെ പുറത്തായതില്‍ അതീവ സങ്കടം പ്രകടിപ്പിച്ച് ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാന്‍. സൂപ്പര്‍-8 ലെ അവസാന മത്സരത്തില്‍ ശ്രീലങ്കയെ അഞ്ച് റണ്‍സിന് പാകിസ്ഥാന്‍ തോല്‍പ്പിച്ചെങ്കിലും, സെമി പ്രവേശനത്തിന് ആവശ്യമായ നെറ്റ് റണ്‍റേറ്റ് മറികടക്കാന്‍ ടീമിനായില്ല. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ 60 പന്തില്‍ 100 റണ്‍സ് നേടിയ ഫര്‍ഹാന്‍, ഒരു ട്വന്റി20 ലോകകപ്പ് പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് (383 റണ്‍സ്) സ്വന്തമാക്കി.

വിരാട് കോ്ലിയുടെ (319 റണ്‍സ്) പന്ത്രണ്ട് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് താരം മറികടന്നത്. കൂടാതെ, ഒരു ലോകകപ്പ് സീസണില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ ബാറ്റര്‍ എന്ന നേട്ടവും ഫര്‍ഹാന്‍ സ്വന്തമാക്കി. പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 212 റണ്‍സ് നേടിയെങ്കിലും, സെമിയില്‍ എത്താന്‍ ശ്രീലങ്കയെ 147 റണ്‍സിനുള്ളില്‍ ഒതുക്കണമായിരുന്നു. എന്നാല്‍ ശ്രീലങ്ക 207 റണ്‍സ് വരെ എത്തിയതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ അസ്തമിച്ചു. ന്യൂസിലാന്‍ഡ് ആണ് ഈ ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്തിയത്.

മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കവെ ഫര്‍ഹാന്‍ തന്റെ നിരാശ മറച്ചുവെച്ചില്ല. ''ടീമിനായി നന്നായി കളിക്കാന്‍ ആഗ്രഹിച്ചു. എന്റെ സെഞ്ചുറി ടീമിന്റെ വിജയത്തിനോ സെമി പ്രവേശനത്തിനോ സഹായിച്ചില്ലെങ്കില്‍ അതിന് വലിയ അര്‍ത്ഥമില്ല. അതുകൊണ്ടാണ് ഞാന്‍ സങ്കടപ്പെടുന്നത്.'' ഫര്‍ഹാന്‍ പറഞ്ഞു.

താന്‍ മികച്ച ഫോമിലാണെന്നും ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞ താരം, വലിയ റണ്‍സ് നേടാനും സ്‌കോറിംഗ് വേഗത നിലനിര്‍ത്താനും സഹായിച്ചത് ആഭ്യന്തര ക്രിക്കറ്റിലെ അനുഭവങ്ങളാണെന്നും കൂട്ടിച്ചേര്‍ത്തു. ഫഖര്‍ സമാനൊപ്പം (84 റണ്‍സ്) ചേര്‍ന്നാണ് ഫര്‍ഹാന്‍ ഒന്നാം വിക്കറ്റില്‍ 176 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടുണ്ടാക്കിയത്.

YouTube video player