കടം കൊടുത്ത ലോട്ടറി ടിക്കറ്റിന്‍റെ പണം ആവശ്യപ്പെട്ടതിലുള്ള വിരോധത്തെ തുടർന്ന് ലോട്ടറി വിൽപ്പനക്കാരനെ കത്രികകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ
പറവൂർ: കടം കൊടുത്ത ലോട്ടറി ടിക്കറ്റിന്‍റെ പണം ആവശ്യപ്പെട്ടതിലുള്ള വിരോധത്തെ തുടർന്ന് ലോട്ടറി വിൽപ്പനക്കാരനെ കത്രികകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ചേന്ദമംഗലം തെക്കുംപുറം പോട്ടശ്ശേരി സുമേഷ് (49) ആണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പറവൂർ തെക്കുംപുറം ആറുകണ്ടത്തിൽ എആർ രാജേഷ് (58) പിടിയിലായി. ഓഗസ്റ്റ് 11-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബാർബർ ഷോപ്പ് തൊഴിലാളിയായ രാജേഷ് പല തവണയായി ലോട്ടറി ടിക്കറ്റ് വാങ്ങിയ വകയിൽ 3,300 രൂപ സുമേഷിന് നൽകാനുണ്ടായിരുന്നു. കുടിശ്ശികയായിരുന്ന തുക ആവശ്യപ്പെട്ട് സുമേഷ് രാജേഷിന്‍റെ വീടിന് സമീപത്തെത്തുകയായിരുന്നു. ഇവിടെ വച്ച് സുമേഷ് പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്നാണ് വിവരം.
ഇതിലുള്ള വിരോധത്തിൽ രാജേഷ് വീട്ടിൽ നിന്ന് കത്രികയെടുത്ത് സുമേഷിനെ ആക്രമിക്കുകയായിരുന്നു. നെഞ്ചിലും പുറത്തും കത്രിക കൊണ്ട് കുത്തേറ്റ സുമേഷിന് പരിക്കേറ്റു. സംഭവത്തിന് ശേഷം രാജേഷ് സ്ഥലത്ത് നിന്ന് മാറി ഒളിവിൽ പോയി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജേഷിനെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ രാജേഷിനെ റിമാൻഡ് ചെയ്തു.


