Asianet News MalayalamAsianet News Malayalam

'കാര്യവട്ടത്തെ ഒഴിഞ്ഞ ഗാലറിക്ക് കാരണം കായിക മന്ത്രിയുടെ പരാമര്‍ശം'; അബ്ദുറഹ്മാനെതിരെ ആഞ്ഞടിച്ച് പന്ന്യൻ

വിവേകത്തിന്റെ വഴി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും നഷ്ടം കെസിഎക്ക് മാത്രമല്ല സർക്കാറിന് കൂടിയാണെന്ന് മനസിലാക്കണമെന്നും പന്ന്യൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Low turnout for cricket match in TVM Pannian Ravindran against Kerala Minister V Abdurahiman
Author
First Published Jan 16, 2023, 11:32 AM IST

തിരുവനന്തപുരം: "പട്ടിണി കിടക്കുന്നവർ കളികാണേണ്ട" എന്ന കായിക മന്ത്രി അബ്ദുറഹ്മാന്‍റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. മന്ത്രിയുടെ പരാമർശം കാരണമാണ് ഒഴിഞ്ഞ ഗ്യാലറി കളിക്കാരെ സ്വീകരിച്ചതെന്ന് പന്ന്യൻ കുറ്റപ്പെടുത്തി. കായിക പ്രേമികളുടെ അവകാശത്തെ തടയാൻ ശ്രമിക്കുന്നത് പരിതാപകരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വിവേകത്തിന്റെ വഴി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും നഷ്ടം കെസിഎക്ക് മാത്രമല്ല സർക്കാറിന് കൂടിയാണെന്ന് മനസിലാക്കണമെന്നും പന്ന്യൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പ്രതിപക്ഷനേതാവ് വി ഡി സതീശനും കായികമന്ത്രി വി അബ്ദുറഹ്മാന്‍റെ പ്രസ്താവനക്കെതിരെ രംഗത്തുവന്നിരുന്നു. കാര്യവട്ടത്ത് കാണികള്‍ കുറഞ്ഞത് വി അബ്ദുറഹ്മാന്‍റെ വിവാദ പരാമര്‍ശം മൂലമെന്നാണെന്ന് വി ഡി സതീശന്‍റെ വിമര്‍ശനം. പട്ടിണി കിടക്കുന്നവർ  കളി കാണാൻ വരണ്ടെന്നായിരുന്നു കായികമന്ത്രിയുട പരാമര്‍ശം. ഇന്ന് കളി നടക്കുന്നത് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിലാണ്. ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നായിരുന്നു സതീശന്‍റെ വിമര്‍ശനം. 

പന്ന്യൻ രവീന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം കാണാൻ കഴിഞ്ഞവർ മഹാഭാഗ്യവാന്മാരാണെന്ന് പറയാം. വീരാട് കോലിയും ശുഭ്മൻഗില്ലും നിറഞ്ഞാടിയതും എതിരാളികളെ എറിഞ്ഞൊതുക്കീക്കൊണ്ട് സിറാജ് നടത്തിയ ഉജ്വല പ്രകടനവും വിജയത്തിന്റെ വഴി എളുപ്പമാക്കി. കളിയിലെ ഓരോ ഓവറും പ്രത്യേകതകൾ നിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു. നിർഭാഗ്യത്തിന് ഒഴിഞ്ഞ ഗ്യാലറിയാണ് കളിക്കാരെ സ്വീകരിച്ചത്. ഇത് പരിതാപകരമാണ്. പ്രധാനപ്പെട്ട മൽസരങ്ങൾ നേരിൽകാണാൻ ആഗ്രഹിക്കുന്നവർക്ക് ഇത് തിരിച്ചടിയാകും. കളിയെ പ്രോൽസാഹിപ്പിക്കേണ്ടവർ നടത്തിയ അനാവശ്യ പരാമർശങ്ങൾ ഈ ദുസ്തിതിക്ക് കാരണമായിട്ടുണ്ട്.

കായിക രംഗത്തെ പരമാവധി പ്രോൽസാഹിപ്പിക്കുവാൻ ബാധ്യതപ്പെട്ടവർ കായിക പ്രേമികളുടെ അവകാശത്തെ തടയാൻ ശ്രമിക്കരുത്. വിവാദങൾക്ക് പകരം വിവേകത്തിന്റെ വഴി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. "പട്ടിണി കിടക്കുന്നവർ കളികാണേണ്ട"" "എന്ന പരാമർശം . വരുത്തിവെച്ച വിന ഇന്നലെ നേരിൽകണ്ടു. നാൽപതിനായിരത്തോളം ടിക്കറ്റ് വിറ്റ സ്ഥലത്ത് ആറായിരമായി ചുരുങിയതിൽ വന്ന നഷ്ടം കെ സി എ ക്ക് മാത്രമല്ല, സർക്കാറിന് കൂടിയാണെന്ന് പരാമർശക്കാർ ഇനിയെങ്കിലൂം മനസ്സിലാക്കണം. ഇന്റർ നാഷനൽ മൽസരങൾ നഷ്ടപ്പെട്ടാൽ നഷ്ടം ക്രിക്കറ്റ് ആരാധകർക്കും സംസ്ഥാന സർക്കാരിനുമാണ്.

Follow Us:
Download App:
  • android
  • ios