'യുഎപിഎ കരിനിയമമാണെന്ന് ചില പൊലീസുകാര്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല': വിമര്‍ശനവുമായി എം എ ബേബി
- സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് പുനപരിശോധിക്കണമെന്ന് എം എ ബേബി.
- കേരളത്തിലെ ചില പൊലീസുകാര്‍ക്ക് യുഎപിഎ കരിനിയമമാണെന്ന് ബോധ്യപ്പെട്ടിട്ടില്ല.
തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിനുള്ള യുഎപിഎ വകുപ്പ് ചുമത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. യുഎപിഎ കരിനിയമമാണെന്ന് സിപിഎമ്മിനോ സര്‍ക്കാരിനോ സംശയമില്ലെന്നും എന്നാല്‍ കേരളത്തിലെ ചില പൊലീസ് ഉദ്യോസ്ഥര്‍ക്ക് ഇത് ബോധ്യപ്പെട്ടിട്ടില്ലെന്നും യുഎപിഎ ചുമത്തിയത് പുനപരിശോധിക്കണമെന്നും എം എ ബേബി ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കുമെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.
എം എ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...
മാവോയിസ്റ്റ് ബന്ധം ആരോപിച്ചു കോഴിക്കോട് രണ്ടു വിദ്യാർത്ഥികൾക്കെതിരെ യു എ പി എ പ്രകാരം കേസ് എടുത്തത് പൊലീസ് പുനപരിശോധിക്കണം.
യു എ പി എ ഒരു കരിനിയമമാണ് എന്നതിൽ സിപിഐ എമ്മിനോ കേരള സർക്കാരിനോ ഒരു സംശയവുമില്ല. പക്ഷേ, കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത് ബോധ്യപ്പെട്ടിട്ടില്ല. സർക്കാർ ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് എടുക്കും എന്ന് കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പുണ്ട്.
മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വച്ചെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ ഇന്നലെ വൈകിട്ടാണ് കോഴിക്കോട് പന്തീരാങ്കാവില്‍ വച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെയാള്‍ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറയുന്നു. പാലക്കാട്ടെ മാവോയിസ്റ്റ് വേട്ടയെ അതിശക്തമായി വിമര്‍ശിക്കുന്ന ലഘുലേഖയില്‍ സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനമുണ്ടെന്നാണ് വിവരം.
എന്നാല്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തങ്ങൾക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്ന് പന്തീരാങ്കാവിൽ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. ലഘുലേഖകൾ തങ്ങളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ഭരണകൂട ഭീകരതയാണ് നടന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം യുഎപിഎ ചുമത്തിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രൂക്ഷമായി വിമര്‍ശിച്ചു.