സംഗീത സംവിധായകന് എം കെ അര്ജുനന് മാസ്റ്റര് അന്തരിച്ചു
എഴുന്നൂറോളം സിനിമകൾക്കും പ്രൊഫണൽ നാടകങ്ങൾക്കും സംഗീതമൊരുക്കി. 2017 ൽ മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. ഭയാനകം എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയതിനായിരുന്നു പുരസ്കാരം.
കൊച്ചി: പ്രശസ്ത സംഗീത സംവിധായകൻ എം കെ അർജുനൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ പുലർച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. 84 വയസായിരുന്നു. വിടവാങ്ങിയത് അരനൂറ്റാണ്ട് കാലം മലയാളികൾ നെഞ്ചേറ്റിയ ഗാനമാധ്യുര്യത്തിന്‍റെ ശിൽപ്പി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പുള്ളുരുത്തി ശ്മശാനത്തിൽ വെച്ചാണ് സംസ്കാരം.
1958 ൽ നാടകമേഖലയിലൂടെയായിരുന്നു എം കെ അർജുനൻ എന്ന അർജുനൻ മാസ്റ്ററിന്റെ അരങ്ങേറ്റം. 1964 ൽ ഒരേ ഭൂമി ഒരേ രക്തം എന്ന പാട്ടുകൾക്ക് ഈണം നൽകിയെങ്കിലും 1968ൽ 'കറുത്ത പൗർണമി'യിലെ പാട്ടുകളിലൂടെയാണ് എം കെ അർജുനനെ മലയാളക്കര അറിഞ്ഞത്. പിന്നീട് എത്രയെത്ര ഗാനങ്ങൾ. സംഗീത സംവിധാന രംഗത്തേക്ക് കൈ പിടിച്ചുയർത്തിയ ശ്രീകുമാരൻ തമ്പിയുമായി ചേർന്നുള്ള പാട്ടുകളായിരുന്നു മിക്കവയും. എഴുന്നൂറോളം സിനിമകൾക്കും പ്രൊഫണൽ നാടകങ്ങൾക്കും സംഗീതമൊരുക്കി.
2017 ൽ മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. ഭയാനകം എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയതിനായിരുന്നു പുരസ്കാരം. പതിറ്റാണ്ടുകളുടെ ചരിത്രം പേറുന്ന അർജുനൻ മാസ്റ്റർക്ക് വളരെ വൈകി വന്ന അംഗീകാരമായിരുന്നു സംസ്ഥാന പുരസ്കാരം. എ ആർ റഹ്മാൻ്റെ സിനിമാ മേഖലയിലേക്കുള്ള അരങ്ങേറ്റവും അർജുനൻ മാസ്റ്റർ വഴിയായിരുന്നു. അർജുനൻ മാസ്റ്റർക്കൊപ്പം കീ ബോർഡ് പ്ലയറായി റഹ്മാൻ പ്രവർത്തിച്ചിട്ടുണ്ട്.