ജമാഅത്ത് ഇസ്ലാമിക്കെതിരായ നിലപാട് കാരണമാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്ന എളമരം കരീമിൻ്റെ പ്രസ്താവന എം കെ മുനീർ തള്ളി. ആരുടെയെങ്കിലും ഇങ്കിതത്തിന് അനുസരിച്ച് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന പാർട്ടിയല്ല മുസ്ലിം ലീഗെന്നും, തൻ്റെ ആരോഗ്യസ്ഥിതിയും പുതിയ ആളുകൾക്ക് അവസരം നൽകേണ്ടതും പാർട്ടി പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

കോഴിക്കോട് : എംകെ മുനീറിന് സീറ്റ് നിഷേധിച്ചത് ജമാഅത്ത് ഇസ്ലാമിക്കെതിരെ നിലപാട് സ്വീകരിച്ചതുകൊണ്ടാണെന്ന എളമരം കരീമിൻ്റെ പ്രസ്താവനയിൽ മറുപടിയുമായി എം കെ മുനീർ. ആരുടെയെങ്കിലും ഇങ്കിതത്തിന് അനുസരിച്ച് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന പാർട്ടിയല്ല മുസ്ലിം ലീഗെന്നും തെരഞ്ഞെടുപ്പിൽ അനുകൂലഘടകം ഒന്നുമില്ലാത്തതുകൊണ്ട് സിപിഎം കഥകൾ മെനയുകയാണെന്നും മുനീർ കുറ്റപ്പെടുത്തി. 

തനിക്ക് സീറ്റ് കിട്ടാത്തതിന്റെ കാരണം എളമരം കരീമിന് എവിടെ നിന്ന് കിട്ടിയെന്ന് മുനീർ ചോദിച്ചു. ഇത്രയും കാലമായി ജമാഅത്തിനെതിരായ ആശയപരമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ആശയപരമായ വിയോജിപ്പുണ്ടെന്ന് അവരും പറയുന്നുണ്ട്. മതരാഷ്ട്രവാദം ഉപേക്ഷിച്ചിട്ടുണ്ടെന്ന് അവർ തന്നെ പറയുന്നുണ്ട്. ജമാ അത്ത് ഇസ്ലാമിക്കെതിരായ ആരോപണത്തിൽ മറുപടി പറയേണ്ടത് അവരാണ്. ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കേണ്ടത് ജമാഅത്തെ ഇസ്ലാമിയാണ്. 

തെരഞ്ഞെടുപ്പിൽ ഇപ്പോൾ ഓടിനടന്ന് പ്രചാരണം നടത്താനുള്ള ആരോഗ്യം എനിക്കില്ല.അത് പരിഗണിച്ചായിരിക്കും സ്ഥാനാർത്ഥി നിർണയത്തിലെ തീരുമാനം. പാർട്ടി ഒരു ദിവസം എന്നെ പുറന്തള്ളി എന്നൊന്നുമില്ല. പാർട്ടി ഒപ്പമുണ്ട്. പാർലമെൻ്ററി രംഗത്ത് പുതിയ ആളുകൾ വരികയാണ്. അവർക്കുവേണ്ടി മാറി നിൽക്കേണ്ടേയെന്നും ഇക്കാര്യങ്ങളെല്ലാം പാർട്ടിയുമായി സംസാരിച്ചിട്ടുണ്ടെന്നും മുനീർ വ്യക്തമാക്കി.