ഹൈക്കോടതിയിലാണ് ശിവശങ്കർ മുൻകൂർ ജാമ്യ ഹർജി നൽകിയത്. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ഒളിവിൽ പോകില്ലെന്നും ഹർജിയിൽ പറയുന്നു

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുൻ ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്ന് അഭഭിഭാഷകൻ ആവശ്യപ്പെട്ടു. എല്ലാവർക്കും അവരവരുടെ കാര്യം അർജന്റ് മാറ്ററാണെന്ന് മറുപടി നൽകിയ കോടതി, ഇന്ന് തന്നെ പരിഗണിക്കാൻ സാധിക്കില്ലെന്നും പറഞ്ഞു. അത്യാവശ്യമായി ഹർജി കേൾക്കണം എന്ന് അഭിഭാഷകൻ വീണ്ടും പറഞ്ഞതോടെ നിലപാട് കോടതി മയപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം പരിഗണിക്കുന്നത് നോക്കാമെന്ന് കോടതി വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

ഹൈക്കോടതിയിലാണ് ശിവശങ്കർ മുൻകൂർ ജാമ്യ ഹർജി നൽകിയത്. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ഒളിവിൽ പോകില്ലെന്നും ഹർജിയിൽ പറയുന്നു. ആരോഗ്യ സ്ഥിതി കൂടി കണക്കിലെടുത്ത് മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ശിവശങ്കറിനെ ഇന്ന് വാർഡിലേക്ക് മാറ്റിയേക്കും. ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് ഇന്ന് രാവിലെ ഡോക്ടർമാരുടെ വിലയിരുത്തൽ. രക്തസമ്മർദ്ദം, ഇസിജി ഇവ സാധാരണ നിലയിലാണ്. ഈ സാഹചര്യത്തിൽ മെഡിക്കൽ ബോർഡ് യോഗം ഇന്ന് ചേർന്ന് തുടർ നടപടികൾ ചർച്ച ചെയ്യും.

നടുവേദനയ്ക്ക് വിദഗ്ദ ചികിത്സക്ക് വേണ്ടിയാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. തീവ്ര പരിചണവിഭാഗത്തിൽ ചികിത്സ നടത്തേണ്ട രോഗങ്ങളൊന്നുമില്ലെന്നാണ് വിവിധ വിഭാഗത്തിലെ ഡോക്ടർമാരുടെ അഭിപ്രായം. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടർമാർ അറിയിക്കുന്നത് അനുസരിച്ചാവും കസ്റ്റംസിൻറെ നീക്കവും.