ശിവശങ്കര്‍ ആശുപത്രി വിട്ടു, മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു; 23 വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി
23 വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വിധി വന്നതിന് പിന്നാലെയാണ് എം ശിവശങ്കര്‍ ആശുപത്രി വിടുന്നത്. ഉച്ചക്ക് ശേഷം കൂടിയ മെഡിക്കൽ ബോര്‍ഡ് ശിവശങ്കറിന് കിടത്തി ചികിത്സ ആവശ്യമാകും വിധം വലിയ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വിലയിരുത്തിയിരുന്നു.
തിരുവനന്തപുരം: അടിയന്തരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോര്‍ഡ് തീരുമാനത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ ആശുപത്രി വിട്ടു. 23 വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വിധി വന്നതിന് പിന്നാലെയാണ് എം ശിവശങ്കര്‍ ആശുപത്രി വിടുന്നത്. ഉച്ചക്ക് ശേഷം കൂടിയ മെഡിക്കൽ ബോര്‍ഡ് ശിവശങ്കറിന് കിടത്തി ചികിത്സ ആവശ്യമാകും വിധം വലിയ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വിലയിരുത്തിയിരുന്നു. ഡിസ്ചാര്‍ജ് നടപടികൾക്ക് ശേഷമാണ് ആശുപത്രിയിൽ നിന്ന് ശിവശങ്കര്‍ വീട്ടിലേക്ക് തിരിച്ചത്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തിയത്. നിലവിൽ കിടത്തി ചികിത്സിക്കേണ്ട ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. നടുവേദന ഗുരുതരമല്ലെന്നും ഇതിന് വേദനസംഹാരികൾ മതിയെന്നുമാണ് മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനിടെ എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്ന്ന് കസ്റ്റംസ് വാഹനത്തിൽ തന്നെ കരമനയിലെ സ്വകാര്യ ആശുപത്രിയിലാക്കി. ആൻജിയോഗ്രാം അടക്കമുള്ള പരിശോധനകൾ നടത്തിയിരുന്നു. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് വിദഗ്ധ പരിശോധന നടത്തണമെന്ന കസ്റ്റംസ് അധികൃതരുടെ കൂടി നിര്‍ദ്ദേശം കണക്കിലെടുത്ത് എം ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നത്.
തുടര്‍ന്ന് വായിക്കാം: എം ശിവശങ്കറിന്‍റെ അറസ്റ്റ് 23 വരെ തടഞ്ഞ് ഹൈക്കോടതി: രാഷ്ട്രീയ കളികളുടെ ഇരയെന്ന് ശിവശങ്കര്‍...