എം ശിവശങ്കറിന് ഇന്ന് നിര്‍ണായകം; എൻഐഎ ചോദ്യം ചെയ്യൽ എട്ടാം മണിക്കൂറിലേക്ക്
സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ കാത്തിരിക്കുന്നത് അറസ്റ്റ് അടക്കമുള്ള നടപടികളാണ്
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ ഏഴാം മണിക്കൂറിലേക്ക് കടക്കുകയാണ്.
സ്വര്‍ണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എം ശിവശങ്കറിനെ ആദ്യം കസ്റ്റംസും പിന്നീട് എൻഐഎയും തിരുവനന്തപുരത്ത് ചോദ്യം ചെയ്തിരുന്നു. അതിന് ശേഷം കൊച്ചിയിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു, കള്ളക്കടത്ത് കേസുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടെന്ന് തെളിഞ്ഞാൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ കാത്തിരിക്കുന്നത് അറസ്റ്റ് അടക്കമുള്ള നടപടികളാണ്.
കൊച്ചിയിൽ എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന നടപടി പുരോഗമിക്കുന്നതിനിടെ സെക്രട്ടറിയേറ്റിന് സമീപമുള്ള ഫ്ലാറ്റ് സ്വപ്ന യുടെ ഭർത്താവിന് വാടകക്ക് നൽകിയ ഇടനിലക്കാരന്‍റെ മൊഴി ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. അരുൺ ബാലചന്ദ്രൻ വഴിയാണ് സുരേഷ് എന്ന ആളിൽ നിന്നും ഫ്ലാറ്റ് വാടകക്കെടുത്തത്. ഈ ഫ്ലാറ്റിലാണ് കള്ളക്കടത്ത് കേസിലെ പ്രതികൾ താമസിച്ചത്. സുരേഷിന്‍റെ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എം ശിവശങ്കർ ആവശ്യപ്പെട്ടത് കൊണ്ടാണ് സ്വപ്ന യു ടെ ഭർത്താവിന് ഫ്ലാറ്റ്എടുത്ത് നൽകാൻ തയ്യാറായതെന്ന് അരുൺ ബാലചന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു,