118 എ; വിമർശനം ഉണ്ടാകുന്ന വിധത്തിൽ കൊണ്ടുവന്നത് പോരായ്മയെന്ന് എംഎ ബേബി
പൊലീസ് നിയമ ഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചത് പാര്‍ട്ടി ചര്‍ച്ച ചെയ്താണെന്ന് എംഎ ബേബി.
തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതി സംബന്ധിച്ച് എത്ര ആലോചനകൾ നടന്നാലും പോരായ്മകളുണ്ടാകാമെന്നാണ് വ്യക്തമായതെന്ന് എംഎ ബേബി. പോരായ്മകളെല്ലാം തിരിച്ചറിയുന്നു. അത് മനസിലാക്കുന്നു. നിയമ ഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചത് പാര്‍ട്ടി ചര്‍ച്ച ചെയ്താണ്. അതിന് മുൻപുള്ള കാര്യങ്ങളിൽ ഇനി ചര്‍ച്ച അനാവശ്യമാണെന്നും എംഎ ബേബി പ്രതികരിച്ചു.
വിമര്‍ശനം ഉണ്ടാക്കും വിധം പൊലീസ് നിയമ ഭേദഗതി കൊണ്ടു വന്നത് പോരായ്മയാണ് . വിവാദങ്ങൾ ഒഴിവാക്കാനാണ് ഇനി ശ്രമിക്കേണ്ടത്. എങ്ങനെ മുന്നോട്ട് പോകണമെന്ന് ചര്‍ച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്നും എംഎ ബേബി പറഞ്ഞു. പൊലീസ് നിയമ ഭേദഗതിക്കെതിരെ പാര്‍ട്ടിക്കകത്ത് തന്നെ രൂപപ്പെട്ട അസംതൃപ്തിയും അതിന്റെ പ്രതിഫലനവുമാണ് എംഎ ബേബിയുടെ വാക്കുകൾ
കടുത്ത വിമര്‍ശനങ്ങൾ പാര്‍ട്ടിക്കകത്തും പ്രതിപക്ഷ നിരയിലും പൊതു സമൂഹത്തിലും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വിവാദ ഭേദഗതി പിൻവലിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. സിപിഎം കേന്ദ്ര നേതൃത്വത്തിൽ നിന്ന് അടക്കം വലിയ വിര്‍ശനമാണ് സംസ്ഥാന ഘടകവും സര്‍ക്കാരും നേരിട്ടത്.