'ബന്ധുനിയമന വിവാദത്തിൽ ജലീലിന്റെ രാജി'; എ കെ ബാലനെ തള്ളി എം എ ബേബി
രാജിക്കാര്യം സംബന്ധിച്ച് പാർട്ടി തീരുമാനമെടുത്തിട്ടില്ല. ബാലന്റേത് നിയമമന്ത്രി എന്ന നിലയിൽ നടത്തിയ അഭിപ്രായപ്രകടനമാണ്. പാർട്ടിയുടെ അഭിപ്രായം സെക്രട്ടറിയും കോടിയേരി ബാലകൃഷ്ണനും പറഞ്ഞു കഴിഞ്ഞു.
തിരുവനന്തപുരം: ബന്ധുനിയമനവിവാദത്തിൽ ലോകായുക്ത കുറ്റക്കാരനെന്ന് കണ്ടെത്തിയ കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന മന്ത്രി എ കെ ബാലൻ്റെ പരാമർശം തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. രാജിക്കാര്യം സംബന്ധിച്ച് പാർട്ടി തീരുമാനമെടുത്തിട്ടില്ല. ബാലന്റേത് നിയമമന്ത്രി എന്ന നിലയിൽ നടത്തിയ അഭിപ്രായപ്രകടനമാണ്. പാർട്ടിയുടെ അഭിപ്രായം സെക്രട്ടറിയും കോടിയേരി ബാലകൃഷ്ണനും പറഞ്ഞു കഴിഞ്ഞു. ലോകായുക്ത പറഞ്ഞത് അസാധാരണമായ കാര്യമാണെന്നും എം എ ബേബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോടതി വിധി വന്നാല്‍ ഉടന്‍ രാജിവയ്ക്കേണ്ടതില്ലെന്നായിരുന്നു ജലീലിന്റെ രാജിയെക്കുറിച്ചുള്ള എ കെ ബാലന്റെ പ്രതികരിച്ചു. ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ല. വിധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജലീല്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ എന്തുചെയ്യണമെന്നുള്ളത് ആലോചിക്കുമെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.
മഞ്ഞളാംകുഴി അലിയും അന്തരിച്ച കെ എം മാണിയും ഡെപ്യൂട്ടേഷനില്‍ ആളുകളെ നിയമിച്ചിരുന്നു. ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് ഒരു നിയമത്തിലും വ്യവസ്ഥയില്ല. നിയമിക്കുന്ന ആള്‍ക്ക് ആവശ്യമായ യോഗ്യത ഉണ്ടായിരിക്കണം എന്നതിലാണ് കാര്യം. ജലീല്‍ നിയോഗിച്ചയാള്‍ക്ക് യോഗ്യത ഉണ്ടെന്ന് ഹൈക്കോടതിയെയും ഗവര്‍ണറെയും ബോധ്യപ്പെടുത്തിയതാണ്. ലോകായുക്തയുടെ വിധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജലീല്‍ അറിയിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.