Asianet News MalayalamAsianet News Malayalam

മദ്രാസ് ഐഐടിയിൽ മലയാളി ഗവേഷകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, ആത്മഹത്യയെന്ന് പൊലീസ് എഫ്ഐആർ

കൊലപാതകമാണോ എന്ന സംശയമുണ്ടായിരുന്നെങ്കിലും ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്.

madras iit malayalee scholar death updates
Author
Chennai, First Published Jul 2, 2021, 10:07 AM IST

ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി ഗവേഷകവിദ്യാര്‍ത്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. ക്യാമ്പസിലെ ഹോക്കിമൈതാനത്തോട് ചേര്‍ന്ന് കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

ഇന്നലെ രാത്രിയോടെയാണ് ഗവേഷണ വിദ്യാര്‍ത്ഥിയും പ്രൊജക്ട് കോര്‍ഡിനേറ്ററുമായ ഉണ്ണികൃഷ്ണന്‍ നായരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഹോക്കിമൈതാനത്തോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടിലായിരുന്നു മൃതദേഹം. ഹോക്കി പരിശീലകനായ താല്‍ക്കാലിക അധ്യാപകനാണ് മൃതദേഹം ആദ്യം കണ്ടത്. അസ്വഭാവിക മരണത്തിന് കേസെടുത്താണ് കോട്ടൂര്‍പുരം പൊലീസിന്‍റെ അന്വേഷണം. എറണാകുളം പടമുകള്‍ സ്വദേശിയും  ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനുമായ ആര്‍ രഘുവിന്‍റെ മകനാണ്. 

രാവിലെ ക്യാമ്പസിലേക്ക് പോയ ഉണ്ണികൃഷ്ണനെ പിന്നെ കണ്ടില്ലെന്നാണ് സുഹൃത്തുക്കളുടെ മൊഴി. ബൈക്കില്‍ നിന്ന് പെട്രോള്‍ ശേഖരിച്ചെത്തി ഒഴിഞ്ഞ് സ്ഥലത്ത് വച്ച് ആത്മാഹുതി ചെയ്തതാകാം എന്നാണ് പൊലീസ് നിഗമനം. വേളാച്ചേരിയിലെ മുറിയില്‍ നടത്തിയ പരിശോധനയില്‍ പതിനൊന്ന് പേജുള്ള ആത്മഹത്യാകുറിപ്പ് കണ്ടെത്തി. പ്രൊജക്ടുമായി ബന്ധപ്പെട്ടുള്ള മാനസികസമ്മര്‍ദ്ദമാണ് കാരണമെന്നും ആരും ഉത്തരവാദിയല്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ മദ്രാസ് ഐഐടി അന്വേഷണവുമായി പൂര്‍ണായി സഹകരിക്കുമെന്ന് വ്യക്തമാക്കി. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios