കെഎസ്‌യു മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്, അറസ്റ്റ് ചെയ്ത് നീക്കി
പ്രവർത്തകർ പൊലീസ് ബാരിക്കേഡ് തള്ളി മാറ്റാൻ ശ്രമിക്കുന്നു. ഇതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പ്രതിഷേധിച്ച് എറണാകുളം മഹാരാജാസ് കോളേജിലേക്കുള്ള കെഎസ്‍യു പ്രകടനത്തിൽ സംഘർഷം. പ്രവർത്തകർ പൊലീസ് ബാരിക്കേഡ് തള്ളി മാറ്റാൻ ശ്രമിക്കുന്നു. ഇതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വനിതാ പ്രവർത്തകരെ ഉള്‍പ്പടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതിനിടെ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്ക്ക് എതിരായ നിലപാട് തിരുത്തി മഹാരാജാസ് കോളേജ് രംഗത്തെത്തി. ആർഷോ മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തെന്ന മുൻ നിലപാടാണ് മാറ്റിയത്. മാധ്യമങ്ങൾക്ക് നൽകിയ രേഖയിൽ ആശയകുഴപ്പമുണ്ടെന്നാണ് കോളേജ് അധികൃതർ ഇപ്പോൾ പറയുന്നത്. എന്നാൽ 2021 ൽ തന്നെ ആർഷോ റീ അഡ്മിഷൻ നേടിയെന്നും അവർ പറഞ്ഞു.
ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഗൂഢാലോചന വാദം തള്ളിയാണ് മഹാരാജാസ് പ്രിൻസിപ്പാള്‍ ഇന്ന് രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. റീ അഡ്മിഷൻ എടുത്തതിനാലാണ് 2021 ബാച്ചിനൊപ്പം ഫലം വന്നതെന്നും പി എം ആർഷോ റീ അഡ്മിഷൻ എടുത്തതിന്‍റെയും പരീക്ഷയ്ക്ക് അപേക്ഷിച്ചതിന്‍റെയും തെളിവെന്നും പറഞ്ഞ് രേഖകളും പ്രിൻസിപ്പാള്‍ പുറത്തുവിട്ടിരുന്നു. സംഭവത്തിൽ മഹാരാജാസ് കോളേജ് ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്.
Also Read: 'ആർഷോ പരീക്ഷാ ഫീസ് അടച്ചിട്ടില്ല': പുറത്തുവിട്ട രേഖയിൽ ആശയകുഴപ്പമെന്ന് മഹാരാജാസ് കോളേജ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം