കൊല്ലത്ത് വിവിധ സ്ഥലങ്ങളിലായി ആറിടങ്ങളിലാണ് സംഘം കവർച്ചയും പിടിച്ചുപറിയും നടത്തിയത്. സ്കോർപ്പിയോ വാഹനത്തിൽ കേരളത്തിലെത്തിയ സംഘം ദില്ലിയിൽ മടങ്ങിയെത്തിയപ്പോഴായിരുന്നു അറസ്റ്റ്.

കൊല്ലം: കൊല്ലം നഗരത്തില്‍ നാല് മണിക്കൂറിനിടെ ആറിടങ്ങളില്‍ നിന്നായി മാലകൾ മോഷ്ടിച്ച സംഘത്തിലെ മുഖ്യപ്രതി ദില്ലിയിൽ പിടിയിലായി. ദില്ലി സ്വദേശി സത്യദേവ് ആണ് നോയിഡയിൽ അറസ്റ്റിലായത്. ഏഴുകോൺ എസ് ഐ ബാബുകുറുപ്പിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സ്കോർപ്പിയോ വാഹനത്തിൽ കേരളത്തിലെത്തിയ സംഘം ദില്ലിയിൽ മടങ്ങിയെത്തിയപ്പോഴായിരുന്നു അറസ്റ്റ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതൽ ഉച്ചവരെയുള്ള സമയത്താണ് മോഷണം നടന്നത്. ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയായിരുന്നു മോഷണം. ആറ് വീട്ടമ്മമാര്‍ക്കാണ് മാല നഷ്ടമായത്. അന്വേഷണം തുടങ്ങിയപ്പോൾ തന്നെ പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ച് നഗരം അരിച്ചുപെറുക്കിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊലീസ് തിരച്ചില്‍ നോട്ടീസ് ഇറക്കിയിരുന്നു.

തോക്കുചൂണ്ടിയാണ് കവർച്ച നടത്തിയതെന്ന് മാല നഷ്ടമായവരില്‍ ചിലര്‍ മൊഴി നൽകിയിരുന്നു. എന്നാല്‍ ഇത് തോക്കല്ല, ഡ്രില്ലിങ് യന്ത്രമാണെന്നാണ് പൊലീസ് നിഗമനം. മോഷ്ടിച്ചെടുത്ത ബൈക്കില്‍ കറങ്ങി കവര്‍ച്ച നടത്തിയശേഷം ടൗണ്‍ അതിര്‍ത്തിയില്‍ ഉപേക്ഷിച്ച ബൈക്കും ഹൈല്‍മെറ്റും അന്നു തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. എസി പി പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.