പാനൂർ മൻസൂർ വധക്കേസ്; മുഖ്യപ്രതിയടക്കം രണ്ടു പേർ കൂടി പിടിയിൽ
മൻസൂറിനെ ബോംബെറിഞ്ഞ പുല്ലൂക്കര സ്വദേശി വിപിൻ, മൂന്നാം പ്രതി സംഗീത് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. മോന്താൽ പാലത്തിനടുത്തായി ഒളിവിൽ കഴിയുകയായിരുന്നു ഇവർ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി.
കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ മുഖ്യ പ്രതിയടക്കം 2 പേർകൂടി അറസ്റ്റിലായി. മൻസൂറിനെ ബോംബെറിഞ്ഞ പുല്ലൂക്കര സ്വദേശി വിപിൻ, മൂന്നാം പ്രതി സംഗീത് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. മോന്താൽ പാലത്തിനടുത്തായി ഒളിവിൽ കഴിയുകയായിരുന്നു ഇവർ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി.
അതേസമയം, മരിച്ച നിലയിൽ കാണപ്പെട്ട പ്രതി രതീഷിന്റെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മരിക്കുന്നതിന് മുൻപ് ആരെങ്കിലും മർദ്ദിച്ചോ, സംഘർഷത്തിൽ നഖങ്ങൾക്കിടയിലോ മറ്റോ രക്തക്കറ പുരണ്ടോ എന്നിങ്ങനെയാണ് പരിശോധന. മരിക്കുന്നതിന് മുമ്പ് രതീഷിനൊപ്പം ശ്രീരാഗ്, സംഗീത്, സുഹൈൽ എന്നിവർ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രദേശവാസികളായ സിപിഎം പ്രവർത്തകരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സംഗീത് ഇന്ന് പിടിയിലായതോടെ ഇതു സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
രതീഷിന്റേത് കൊലപാതകമാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. മരണത്തിന് അൽപ്പസമയം മുമ്പാണ് രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതെന്ന് വിശദമായ പരിശോധനയിൽ വ്യക്തമായി. മുഖത്തും മുറിവുകളുണ്ടായി. ഇത് ശ്വാസം മുട്ടിക്കാൻ ശ്രമം നടന്നതിനിടയിൽ ഉണ്ടായതാണെന്നാണ് പൊലീസിന്റെ സംശയം. ഇന്നലെ ഫോറൻസിക് സർജനടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.