40000 രൂപ ഡീപ് ഫേക്ക് വീഡിയോ വഴി തട്ടിപ്പ്; പ്രധാന പ്രതി കൗശൽ ഷായെ കോടതിയിൽ ഹാജരാക്കി
സുഹൃത്തിൻ്റെ ശബ്ദം ഫോണിൽ അനുകരിച്ചാണ് പാലാഴി സ്വദേശി രാധാകൃഷ്ണനിൽ നിന്ന് നാല്പതിനായിരം രൂപ തട്ടിയത്.
![main accused Kaushal Shah was produced court deep fake video fraud case kozhikode sts main accused Kaushal Shah was produced court deep fake video fraud case kozhikode sts](https://static-ai.asianetnews.com/images/01hmbfb7de3pewstq7z2ch387g/mixcollage-17-jan-2024-03-53-pm-5842_363x203xt.jpg)
ദില്ലി: ഡീപ് ഫേക്ക് തട്ടിപ്പിലൂടെ പണം തട്ടിയ കേസിലെ പ്രധാന പ്രതി കൗശൽ ഷായെ കോഴിക്കോട് സിജെഎം കോടതിയിൽ ഹാജരാക്കി. മറ്റൊരു കേസിൽ ജയിലിൽ ആയിരുന്ന പ്രതിയെ ഡൽഹി പൊലീസിന്റെ സഹായത്തോടെയാണ് കേരളത്തിൽ എത്തിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 40000 രൂപ ഇയാൾ തട്ടിയെടുക്കുകയായിരുന്നു. സുഹൃത്തിൻ്റെ ശബ്ദം ഫോണിൽ അനുകരിച്ചാണ് പാലാഴി സ്വദേശി രാധാകൃഷ്ണനിൽ നിന്ന് നാല്പതിനായിരം രൂപ തട്ടിയത്. കഴിഞ്ഞ ജൂലൈ മാസമാണ് രാധാകൃഷ്ണൻ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പിനിരയായത്.
കൂടെ ജോലി ചെയ്ത് ആളാണെന്ന് പറഞ്ഞ് വീഡിയോ കോള്‍ ചെയ്താണ് കൗശൽ ഷാ രാധാകൃഷ്ണന്‍റെ പക്കൽ നിന്നും 40000 രൂപ തട്ടിയത്. പണം തിരിച്ചുപിടിച്ചെങ്കിലും തട്ടിപ്പിന് പിന്നിലുള്ളവർക്കായി അന്വേഷണം ആരംഭിച്ചിരുന്നു. പണമിടപാട് നടത്തിയ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഗുജറാത്ത് ഉസ്മാൻപുര സ്വദേശി കൗശൽ ഷായിലെത്തിയത്. അന്വേഷണസംഘം ഇയാളുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ ബാങ്ക് അക്കൗണ്ട് അടക്കമുള്ള രേഖകള്‍ കണ്ടെത്തിയതോടെയാണ് പ്രതി കൗശൽ ഷാ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. കേസിലെ മറ്റ് പ്രതികളും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.