മലബാർ മിൽമ യൂണിയൻ പിരിച്ചുവിട്ടു. വൻ ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെ ആണ് നടപടി ഉണ്ടായത്. നെയ്യ് മോഷണം, പാൽ ഉൽപന്നങ്ങളുടെ സ്റ്റോക്കിൽ ക്രമക്കേട് തുടങ്ങിയ ഗുരുതര പരാതികളെ തുടർന്നാണ് നടപടി.

തിരുവനന്തപുരം: വൻ ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെ മലബാർ മിൽമ യൂണിയൻ പിരിച്ചുവിട്ടു. നെയ്യ് മോഷണം, പാൽ ഉൽപന്നങ്ങളുടെ സ്റ്റോക്കിൽ ക്രമക്കേട് തുടങ്ങിയ ഗുരുതര പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. യൂണിയൻ ഭരണം അഡ്മിനിസ്ട്രേറ്റർക്ക് നൽകി. ക്ഷീരവികസന വകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടർ അഡ്മിനിസ്ട്രേറ്ററുടെ ചുമതല ഏറ്റെടുത്തു.

കാസർകോട് ഡയറിയിൽ ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചതിലൂടെ 27,45,000 നഷ്ടം ഉണ്ടായെന്നാണ് കണ്ടെത്തൽ. നഷ്ടം വന്ന തുക പിടിച്ചെടുക്കാതെ കണക്കിൽ കുറവ് ചെയ്ത് ക്രമക്കേട് നടത്തുകയായിരുന്നു. മലപ്പുറം ഡയറിയിൽ നെയ്യ് മോഷണം ഉണ്ടാകുകയും പാലുൽപന്നങ്ങളുടെ സ്റ്റോക്കിൽ 84,45,000 രൂപയുടെ ക്രമക്കേട് നടത്തുകയും ചെയ്തുവെന്നും കണ്ടെത്തലുണ്ട്. മലപ്പുറം ഡയറി ഉദ്ഘാടനത്തിന് വേണ്ടി ഒരു കോടി 50 ലക്ഷം ചെലവാക്കിയെന്നും കണ്ടെത്തി. 50 ലക്ഷത്തിന്റെ ഗ്രാൻഡ് ലഭിക്കാൻ 25 ലക്ഷം ചെലവാക്കി മാനേജിംഗ് ഡയറക്ടർ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്നും കണ്ടെത്തലുണ്ട്.

മലബാറിലെ ആറ് ജില്ലകളിലാണ് മലബാർ മിൽമ യൂണിയൻ പ്രവർത്തിക്കുന്നത്. നേരത്തെ തിരുവനന്തപുരം മിൽമ യൂണിയനും പിരിച്ചുവിട്ടിരുന്നു. ശബരിമലയിലേക്കുള്ള നെയ്യ് ഇടപാടിലെ ക്രമക്കേട് ഉൾപ്പെടെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു തിരുവനന്തപുരം മിൽമ യൂണിയനെതിരായ നടപടി. പിരിച്ചുവിട്ട നടപടി കോടതിയും ശരിവെച്ചിരുന്നു.