Asianet News MalayalamAsianet News Malayalam

മലബാർ വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് സംരക്ഷിത മേഖല; കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധവുമായി സംഘടനകൾ

വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ കരട് വിജ്ഞാപനത്തിൽ പരാതികള്‍ അറിയിക്കാനുളള സമയം ഈ മാസം അവസാനിക്കാനിരിക്കെ സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധരംഗത്താണ്. താമരശേരി രൂപത ശക്തമായ എതിര്‍പ്പുമായി നേരത്തെ രംഗത്തുണ്ട്.

malabar wildlife sanctuary buffer zone protests from political parties while forest department refutes all claims
Author
Kozhikode, First Published Sep 4, 2020, 8:04 AM IST

കോഴിക്കോട്: മലബാർ വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് സംരക്ഷിത മേഖല നിർണയിക്കാനുളള കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി
രാഷ്ടീയ പാര്‍ട്ടികളും കര്‍ഷക സംഘടനകളും. വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് ഒരു കിലോമീറ്റര്‍ സംരക്ഷിത മേഖലയാക്കണമെന്ന
നിര്‍ദ്ദേശം ജനജീവിതം ദുസ്സഹമാക്കുമെന്നാണ് പരാതി. എന്നാല്‍ വിജ്ഞാപനത്തെ ഒരു വിഭാഗം ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് വനംവകുപ്പ്
വിശദീകരിക്കുന്നു.

പെരുവണ്ണാമൂഴി റേഞ്ചിനു കീഴിലുളള, കോഴിക്കോട്, വയനാട് അതിര്‍ത്തി പ്രദേശങ്ങളുള്‍പ്പെടുന്ന 80 സ്ക്വയര്‍ കിലോമീറ്റര്‍ വനപ്രദേശമാണ് മലബാര്‍ വന്യജീവി സങ്കേതം. രാജ്യത്തെ വന്യജീവി സങ്കേതങ്ങള്‍ക്കെല്ലാം സംരക്ഷിത മേഖല അഥവാ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിക്കൊണ്ടുളള കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിജ്ഞാപനത്തെത്തുടര്‍ന്നാണ് ഇവിടെ ആശങ്ക തുടങ്ങിയത്. 

ആദ്യ വിജ്ഞാപനത്തില്‍ വന്യജീവി സങ്കേതത്തിനു ചുറ്റും പത്ത് കിലോമീറ്റര്‍ സംരക്ഷിത മേഖലയാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സംരക്ഷിത മേഖല ഒരു കിലോമീറ്ററാക്കി കുറച്ച് പുതിയ വിജ്ഞാപനം ഇക്കഴിഞ്ഞ ഓഗസ്റ്റ് അ‍ഞ്ചിനിറങ്ങിയെങ്കിലും നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല. സംരക്ഷിത മേഖലയില്‍ കരിങ്കല്‍ ഖനനം, മരവ്യവസായം എന്നിവയ്ക്ക് നിരോധനമുണ്ട്. അതേസമയം, കൃഷി അടക്കം ഈ മേഖലയിലെ ഉപജീവന സാധ്യതകളെ ബഫര്‍ സോണ്‍ പ്രഖ്യാപനം പ്രതിസന്ധിയിലാക്കുമെന്നാണ് കര്‍ഷകരുടെ ആശങ്ക.

വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ കരട് വിജ്ഞാപനത്തിൽ പരാതികള്‍ അറിയിക്കാനുളള സമയം ഈ മാസം അവസാനിക്കാനിരിക്കെ സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധരംഗത്താണ്. താമരശേരി രൂപത ശക്തമായ എതിര്‍പ്പുമായി നേരത്തെ രംഗത്തുണ്ട്. അതേസമയം, കൊയിലാണ്ടി താലൂക്കിലെ പൂഴിത്തോട് മാത്രമാണ് സംരക്ഷിത മേഖലയുടെ പരിധിയില്‍ സ്വകാര്യ ഭൂമി വരുന്നതെന്നും സാധാരണ ജനജീവിതത്തെ വിജ്ഞാപനം ഒരു വിധത്തിലും ബാധിക്കില്ലെന്നും വനംവകുപ്പ് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios