പാലക്കാട് മലമ്പുഴയിൽ മദ്യം നൽകി വിദ്യാർത്ഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിനെ ഗുരുതര കണ്ടെത്തലുമായി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പീഡന വിവരം അറിഞ്ഞിട്ടും സ്കൂള്‍ അധികൃതര്‍ ദിവസങ്ങളോളം സംഭവം മറച്ചുവെച്ചു. 

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ മദ്യം നൽകി വിദ്യാർത്ഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിനെ ഗുരുതര കണ്ടെത്തലുമായി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പീഡന വിവരം അറിഞ്ഞിട്ടും സ്കൂള്‍ അധികൃതര്‍ ദിവസങ്ങളോളം സംഭവം മറച്ചുവെച്ചു. പൊലീസ് അന്വേഷിച്ച് എത്തിയപ്പേഴാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയത്. ഡിസംബർ 18നാണ് വിദ്യാർത്ഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. അന്നേ ദിവസം തന്നെ സ്‌കൂൾ അധികൃതർ വിവരമറിഞ്ഞിരുന്നു. തുടര്‍ന്ന് 19 ന് അധ്യാപകനെതിരെ മാനേജ്മെൻറ് മുഖേന നടപടിയെടുക്കുകയും ചെയ്തു. എന്നാൽ, സംഭവം പൊലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാൻ വൈകിയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തൽ. പീഡന വിവരം മറച്ചുവെച്ചതിനും അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചതിനുമടക്കം സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയുണ്ടാകും. 

സ്കൂളിലെ പ്രധാനാധ്യാപകൻ, മാനേജ്മെന്‍റ് പ്രതിനിദികള്‍ എന്നിവരോട് ഡിവൈഎസ്‍പി ഓഫീസിൽ ഹാജരാകാൻ നിര്‍ദേശം നൽകും. വിശദമായ ചോദ്യം ചെയ്യലിനുശേഷം കേസെടുത്തേക്കും. മണ്ണാര്‍ക്കാട് ഡിവൈഎസ്‍പിക്കാണ് അന്വേഷണ ചുമതല. ഡിവൈഎസ്‍പി തല അന്വേഷണത്തിനായി റിമാന്‍ഡിലുള്ള അധ്യാപകൻ അനിലിനെ കസ്റ്റഡിയിൽ വാങ്ങി ഉടൻ ചോദ്യം ചെയ്യും. അതേസമയം, സ്കൂളിളിനെതിരെ ഗുരുതര ആരോപണവുമായി പിടിഎയും രംഗത്തെത്തി. കൂടുതൽ കുട്ടികള്‍ക്ക് ദുരനഭുവം ഉണ്ടായിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്ന് പിടിഎ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അധ്യാപകനെതിരെ നടപടിയെടുത്ത കാര്യം പോലും അറിയിച്ചില്ലെന്നും വിവരം അറിഞ്ഞിട്ടും പിടിഎ യോഗം വിളിച്ചില്ലെന്നും ഭാരവാഹകള്‍ ആരോപിച്ചു. രക്ഷിതാക്കളെ പോലും വിവരം അറിയിക്കാതെ കേസ് ഒതുക്കി തീർക്കാൻ ശ്രമം നടന്നുവെന്നും ഇവര്‍ ആരോപിച്ചു. വിഷയത്തിൽ സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രതിഷേധം സംഘടിപ്പിച്ചു.അതേസമയം, സംഭവത്തിൽ എഇഒയോട് ഡിഡിഇ റിപ്പോര്‍ട്ട് തേടി. സ്കൂളിന്‍റെ ഭാഗത്തെ വീഴ്ച ഉൾപ്പെടെ കാര്യങ്ങളിൽ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.

പാലക്കാട് മലമ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സ്കൂളിലെ സംസ്കൃത അധ്യാപകനായ കൊല്ലങ്കോട് സ്വദേശി അനിലാണ് കഴിഞ്ഞ പിടിയിലായത്. ഇക്കഴിഞ്ഞ നവംബർ 29ന് അധ്യാപകന്‍റെ ക്വാർട്ടേഴ്സിലെത്തിച്ചായിരുന്നു അതിക്രൂര പീഡനം. വിദ്യാർത്ഥി സഹപാഠിയോട് നടത്തിയ തുറന്നു പറച്ചിലിലാണ് പീഡന വിവരം പുറത്തറിയുന്നത്. സ്കൂൾ അധികൃതർ വിഷയം പൊലീസിൽ അറിയിച്ചിരുന്നില്ല. സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം അറിയുന്നത്. പിന്നാലെ കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോക്സോ വകുപ്പിന് പുറമെ പട്ടികജാതി പട്ടിക വർഗ അതിക്രമം തടയൽ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

YouTube video player