മലപ്പുറത്തെ ആറ് കുട്ടികളുടെ മരണം, പഴുതടച്ചുള്ള അന്വേഷണത്തിന് പൊലീസ്; മാതാപിതാക്കളടക്കമുള്ളവരുടെ മൊഴിയെടുക്കും
മൊഴികൾ കൂടി പരിശോധിച്ചായിരിക്കും പൊലീസിന്‍റെ തുടർ നടപടികൾ
മലപ്പുറം: മലപ്പുറം തിരൂരിൽ കഴിഞ്ഞ 9 വർഷത്തിനിടെ ഒരേ മാതാപിതാക്കളുടെ ആറു കുട്ടികളും മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഇന്നലെ മരിച്ച മൂന്നു മാസം പ്രായമായ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ സ്വാഭാവിക മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തലെങ്കിലും സംശയ നിവാരണത്തിനായി പഴുതുകൾ അടച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. ഇന്ന് കുട്ടിയുടെ മാതാപിതാക്കളായ റഫീഖ്, സബ്‍ന എന്നിവരിൽ നിന്നും മറ്റ് ബന്ധുക്കളിൽ നിന്നും പൊലീസ് മൊഴിയെടുക്കും. ഈ മൊഴികൾ കൂടി പരിശോധിച്ചായിരിക്കും പൊലീസിന്‍റെ തുടർ നടപടികൾ.