മലപ്പുറത്ത് ലോറിയിൽ നിന്ന് വൻതോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസിൽ എൻഐഎ മൂന്ന് സംസ്ഥാനങ്ങളിലായി 19 ഇടങ്ങളിൽ റെയ്ഡ് നടത്തി. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഈ കേസിൽ ഡിജിറ്റൽ ഉപകരണങ്ങളും ജലാറ്റിൻ സ്റ്റിക്കുകളും ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്

മലപ്പുറം: മലപ്പുറത്ത് വൻതോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ) റെയ്ഡ് നടത്തി. മൂന്ന് സംസ്ഥാനങ്ങളിലെയും പത്തൊമ്പതോളം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഈ റെയ്ഡുകളിൽ നിർണായകമായ ഡിജിറ്റൽ ഉപകരണങ്ങളും മറ്റ് നിരവധി രേഖകളും കണ്ടെടുത്തതായി എൻ ഐ എ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദേശീയ സുരക്ഷയെ ബാധിക്കുന്ന കേസാമ് ഇതെന്നാണ് എൻ ഐ എ വ്യക്തമാക്കിയത്. യാതൊരുവിധ ലൈസൻസുമില്ലാതെയാണ് ഇത്രയും വലിയ തോതിൽ സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്ന് കേന്ദ്ര ഏജൻസി വ്യക്തമാക്കി. ദേശീയ സുരക്ഷയെത്തന്നെ അതീവ ഗുരുതരമായി ബാധിക്കുന്ന കേസായതിനാലാണ് എൻ ഐ എ ഇതിൽ നേരിട്ട് അന്വേഷണം ഏറ്റെടുത്തതെന്നും വിവരിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ ആറുപേർ അറസ്റ്റിലായിട്ടുണ്ട്. ഇന്ന് എൻ ഐ എ സംഘം നടത്തിയ വിശദമായ പരിശോധനയിലും ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

89600 ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി

448 ബോക്സുകളിലായി സൂക്ഷിച്ചിരുന്ന 89,600 ജെലാറ്റിൻ സ്റ്റിക്കുകളും 35 ബോക്സുകളിലായി ഉണ്ടായിരുന്ന 10,500 നോൺ-ഇലക്ട്രിക് ഡിറ്റണേറ്ററുകളും ഉൾപ്പെടുന്നതാണ് റെയ്ഡുകളിൽ പിടിച്ചെടുത്ത വൻ സ്ഫോടകവസ്തു ശേഖരമെന്ന് എൻ എ എ വ്യക്തമാക്കി. കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും ഇവ എന്തിനാണ് കടത്തിക്കൊണ്ടുവന്നതെന്നും കണ്ടെത്താൻ എൻ ഐ എ അന്വേഷണം ഊർജിതമായി തുടരുകയാണ്.

ലോറി നിറയെ സ്ഫോടകവസ്തുക്കൾ

തിരൂരങ്ങാടിയിൽ ലോറി നിറയെ സ്ഫോടകവസ്തുക്കൾ എത്തിയ സംഭവത്തിലാണ് എൻ ഐ എ അന്വേഷണം നടക്കുന്നത്. മലപ്പുറത്ത് തിരൂരങ്ങാടിയിലെ ഹോളോബ്രിക്സ് ഗോഡൗണിലും വണ്ടൂരിലും എൻ ഐ എ റെയ്ഡ് നടത്തിയിരുന്നു. ഫെബ്രുവരി ഏഴിന് ചെമ്മാട് വെച്ച് സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ തുടർ അന്വേഷണമാണ് പുരോഗമിക്കുന്നത്. ലോറിയിൽ ഉള്ളി ചാക്കിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ ഫെബ്രുവരിയിൽ കണ്ടെത്തിയിരുന്നത്. ലോറി ഉടമയുടെ മൂന്നാം ഭാര്യയുടെ വണ്ടൂരിലുള്ള വീട്ടിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടോ എന്നും എൻ ഐ എ പരിശോധിച്ചിട്ടുണ്ട്.

YouTube video player