മലപ്പുറത്തിനെതിരായ വിദ്വേഷ പരാമർശം: മേനകാ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു
ഐപിസി 153 പ്രകാരമാണ് കേസ്. ആറോളം പരാതികളാണ് മേനകാ ഗാന്ധിക്കെതിരെ ലഭിച്ചതെന്ന് മലപ്പുറം എസ് പി അറിയിച്ചു.
മലപ്പുറം: വിദ്വേഷ പരാമർശത്തിന്റെ പേരിൽ, എംപിയും ബിജെപി നേതാവുമായ മേനകാ ഗാന്ധിക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. ഐപിസി 153 പ്രകാരമാണ് കേസ്. ആറോളം പരാതികളാണ് മേനകാ ഗാന്ധിക്കെതിരെ ലഭിച്ചതെന്ന് മലപ്പുറം എസ് പി അറിയിച്ചു. ആന ചരിഞ്ഞ സംഭവത്തിന്റെ പേരിലുള്ള എല്ലാ പരാതികളും ഒരേ സ്വഭാവത്തിലുള്ളതായതിനാൽ ഒറ്റ എഫ്ഐആർ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
സ്ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിലാണ് മലപ്പുറം ജില്ലക്കെതിരെ മേനകാ ഗാന്ധി വിദ്വേഷം പരത്തുന്ന തരത്തിൽ പ്രസ്താവന നടത്തിയത്. 'നടന്നത് കൊലപാതകമാണ്. ഇത്തരം സംഭവങ്ങൾക്ക് പേരുകേട്ട ജില്ലയാണ് മലപ്പുറം. രാജ്യത്തെ ഏറ്റവുമധികം സംഘർഷങ്ങൾ നടക്കുന്ന ജില്ലയാണ് അത്. ഒറ്റത്തവണ വിഷം കൊടുത്ത് നാനൂറോളം പക്ഷികളെയും നായ്ക്കളെയും വകവരുത്തിയവരാണ് മലപ്പുറത്തുള്ളവർ. ഒരു നടപടിയും എടുക്കാൻ കേരള സർക്കാർ തയ്യാറാകാത്തത് ഭയം കൊണ്ടാകും. മൂന്നു ദിവസത്തിലൊരിക്കൽ എന്ന കണക്കിന് കേരളത്തിൽ ആനകൾ കൊല്ലപ്പെടുന്നുണ്ട്. ഇന്ത്യയിലാകെ 20,000ൽ താഴെ ആനകൾ മാത്രമേ ഉള്ളു' എന്നായിരുന്നു മേനകയുടെ വിവാദ പ്രസ്താവന.
Read Also: കാട്ടാന ചരിഞ്ഞ സംഭവം; മലപ്പുറം വിവാദത്തിൽ പ്രതികരണവുമായി വി മുരളീധരൻ..
ഇതിനെത്തുടർന്ന് വ്യാപക പ്രതിഷേധമാണ് മേനകക്കെതിരെ ഉയർന്നത്. പാലക്കാട് ജില്ലയിലാണ് ആന ചരിഞ്ഞത്. എന്നിട്ടും മലപ്പുറം ജില്ലയെ അപകീർത്തിപ്പെടുത്താനുള്ള മേനകയുടെ നീക്കത്തിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളാണുള്ളതെന്നും ആക്ഷേപമുയർന്നു.
Read Also: 'മലപ്പുറം എന്ത് ചെയ്തു... എനിക്കറിയണം'; കാട്ടാന ചരിഞ്ഞ സംഭവത്തില്‍ സന്ദീപ് വാര്യരോട് അജു വര്‍ഗീസ്...