ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ തുരത്താന്‍ എടപ്പാള്‍ വട്ടംകുളം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ 'മെഗാ പന്നിവേട്ട'യില്‍ 182 കാട്ടുപന്നികളെ വെടിവച്ചുകൊന്നു

മലപ്പുറം: ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ തുരത്താന്‍ എടപ്പാള്‍ വട്ടംകുളം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ 'മെഗാ പന്നിവേട്ട'യില്‍ 182 കാട്ടുപന്നികളെ വെടിവച്ചുകൊന്നു. പ്രഫഷണല്‍ ഷൂട്ടര്‍മാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയത്.70 അംഗ സംഘമാണ് വേട്ടയില്‍ പങ്കെടുത്തത്. സമീപ പഞ്ചായത്തുകളായ ആനക്കര, കപ്പൂര്‍, കാലടി, ആലംകോട് എന്നിവയുടെ സഹകരണത്തോടെയാണ് ഇത്തവണ വലിയ രീതിയിലുള്ള ശുദ്ധീകരണ പ്രവര്‍ത്തനം നടത്തിയത്. മുമ്പ് ഓരോ പഞ്ചായത്തുകളും വെവ്വേറെ നടപടികള്‍ സ്വീകരിച്ചിരുന്നതിനാല്‍ പന്നികള്‍ അതിര്‍ത്തി കടന്ന് രക്ഷപ്പെടുന്നത് പതിവായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇത് പരിഹരിക്കാനാണ് സംയുക്തമായി മെഗാ വേട്ട സംഘടിപ്പിച്ചത്. ചത്ത പന്നികളെ വട്ടംകുളം നെല്ലറ ഗ്രൗണ്ടിലെത്തിച്ച് കൂട്ടമായി സംസ്‌കരിച്ചു. കൃഷിനാശം മൂലം പൊറുതിമുട്ടിയ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് ഈ നടപടി. വാഴ, നെല്ല്, കിഴങ്ങു വര്‍ഗ്ഗങ്ങള്‍ എന്നിവ വ്യാപകമായി നശിപ്പിക്കുന്ന കാട്ടുപന്നികള്‍ കാരണം പലരും കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലായിരുന്നു. പരാതികള്‍ വ്യാപകമായതോടെയാണ് പഞ്ചായത്ത് സാങ്കേതിക തടസ്സങ്ങള്‍ നീക്കി പ്രൊഫഷണല്‍ ഷൂട്ടര്‍മാരെ ഇറക്കിയത്. അവശേഷിക്കുന്ന പന്നികളെ കൂടി നശിപ്പിക്കാന്‍ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍.

YouTube video player