03:11 PM (IST) Mar 10

വന്യമൃഗശല്യം; അന്തർ സംസ്ഥാന സഹകരണ ചാർട്ടറിൽ ഒപ്പിട്ട് കേരളവും കർണാടകവും

വന്യമൃഗശല്യം പെരുകിയ സാഹചര്യത്തിൽ കേരളം , കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ കോർഡിനേഷൻ യോഗം ബന്ദിപ്പൂരില്‍ പൂര്‍ത്തിയായി. കേരള വനം മന്ത്രി എ.കെ.ശശീന്ദ്രൻ, കർണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. തമിഴ്നാട്ടിൽ നിന്ന് മുതുമലൈ ഫീല്‍ഡ് ഡയറക്ടറായ മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥനാണ് എത്തിയത്. വന്യമൃഗ ശല്യം തടയാൻ ഏതെല്ലാം തലത്തിൽ സഹകരണം സാധ്യമാകും എന്നാണ് യോഗം പ്രധാനമായും വിലയിരുത്തിയത്.യോഗത്തില്‍ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി കേരളവും കര്‍ണാടകവും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ ചാര്‍ട്ടറിൽ ഒപ്പിട്ടു

02:35 PM (IST) Mar 10

വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം; 'സർക്കാർ ഏജൻസികൾക്ക് കയ്യൊഴിയാനാകില്ല', ഡിടിപിസി വാദം തള്ളി ടൂറിസം ഡയറക്ടർ

വര്‍ക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ടൂറിസം ഡയറക്ടര്‍ പിബി നൂഹ്. സംഭവത്തില്‍ സർക്കാർ ഏജൻസികൾക്ക് കയ്യൊഴിയാനാകില്ല. പദ്ധതിയുടെ ചുമതല ഡിടിപിസിക്കും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിക്കുമാണ്. കരാർ കമ്പനിക്ക് മാത്രമല്ല സുരക്ഷാ ചുമതലയുള്ളത്. സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. വേലിയേറ്റ മുന്നറിയിപ്പുകൾ അടക്കം അവഗണിച്ചോ എന്ന് പരിശോധിക്കും. റിപ്പോര്‍ട്ട് നാളെ സമർപ്പിക്കുമെന്നും പി.ബി.നൂഹ് വ്യക്തമാക്കി.സുരക്ഷാ ചുമതലയും നടത്തിപ്പും കരാർ കമ്പനിയുടെ ഉത്തരവാദിത്വമെന്നായിരുന്നു ഡിടിപിസിയുടേയും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയുടേയും വാദം

12:07 PM (IST) Mar 10

കട്ടപ്പന ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി നിധീഷുമായി സംഭവ സ്ഥലത്ത് തെളിവെടുപ്പ്

 കട്ടപ്പന ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി നിധീഷുമായി സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തി പൊലീസ്. നവജാത ശിശുവിനെയും വിജയൻ എന്നയാളെയും കൊലപ്പെടുത്തിയ കേസിലാണ് നിതീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിജയന്റെ കൊലപാതകത്തിൽ മകൻ വിഷ്ണുവും ഭാര്യ സുമയും പ്രതികളാകും. വിജയനെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച ചുറ്റിക കണ്ടെടുത്തു. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് വിജയനെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചിരുന്നു. വീടിനുള്ളിൽ ചെറിയ കുഴിയെടുത്ത് സിമന്റ് തേച്ചതായി കാണുന്നുണ്ടെന്ന് പഞ്ചായത്തം​ഗമായ ഷാജി പറഞ്ഞു. വീട്ടിനുള്ളിൽ ചാക്ക് കെട്ടുകൾ പോലെ എന്തൊക്കെയോ ഉണ്ടെന്ന് മറ്റൊരു പഞ്ചായത്തം​ഗമായ രമാ മനോഹരനും വ്യക്തമാക്കി. 

12:06 PM (IST) Mar 10

വർക്കലയിലുണ്ടായത് ​ഗുരുതര വീഴ്ച

വർക്കലയിൽ ഫ്ലോട്ടിം​ഗ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് സഞ്ചാരികൾ അപകടത്തിൽ പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ​ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും ബ്രിഡ്ജ് നിർമ്മാണം ചട്ടങ്ങൾ കാറ്റിൽ പറത്തിയെന്നും റിപ്പോർട്ട്. തീരദേശ പരിപാലന ചട്ടങ്ങൾ പാലിക്കാതെയാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. കോസ്റ്റൽ സോൺ മാനേജ്മെന്റിന്റെ അനുമതിയും വാങ്ങിയിട്ടില്ല. തീരത്തെ ഏത് തരം നിർമാണ പ്രവർത്തികൾക്കും കെസിഇസഡ്എംഎയുടെ (KCZMA) അനുമതി വേണം എന്നാണ് ചട്ടം.

12:06 PM (IST) Mar 10

വര്‍ക്കല ഫ്ലോട്ടിം​ഗ് ബ്രിഡ്ജ് അപകടം

വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്ന് അപകടം ഉണ്ടായതിൽ ടൂറിസം സെക്രട്ടറി ഇന്ന് റിപ്പോർട്ട് നൽകിയേക്കും. അടിയന്തര റിപോർട്ട് സമർപ്പിക്കാൻ ഇന്നലെ തന്നെ മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇന്നലെ വൈകീട്ട് ഉണ്ടായ അപകടത്തിൽ 15 പേർക്ക് കടലിൽ വീണ് പരിക്ക് പറ്റിയിരുന്നു. 

07:53 AM (IST) Mar 10

വടകരയിൽ ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ

വടകരയിൽ ഡിവൈഎസ് പിയുടെ വാഹനം ഓഫീസിന് മുന്നിൽ കത്തിയ നിലയിൽ കണ്ടെത്തി. പുലർച്ചെ രണ്ട് മണിയോടെയാണ് വാഹനം കത്തിയ നിലയിൽ കണ്ടെത്തിയത്. മനപ്പൂർവം കത്തിച്ചതാണോയെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. വാഹനം മുഴുവനായും കത്തിനശിച്ച അവസ്ഥയിലാണുള്ളത്. ഇന്നലെ വടകരയിലെ മുസ്ലീം ലീഗ് നേതാവിൻ്റെ കടയ്‌ക്ക് നേരെയും തീവെപ്പ് ശ്രമം ഉണ്ടായിരുന്നു. സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലുളളതായി പൊലീസ് അറിയിച്ചു. 

07:33 AM (IST) Mar 10

തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ​ഗോയലിന്റെ രാജി

തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയലിന്റെ രാജിയുടെ കാരണം വ്യക്തമാക്കാതെ സർക്കാർ. അതേ സമയം പുതിയ നിയമനത്തെക്കുറിച്ച് സർക്കാർ ആലോചന തുടങ്ങിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിലാണ് അരുൺ ​ഗോയലിന്റെ രാജിക്ക് രാഷ്ട്രപതി അംഗീകാരം നൽകിയത്. രാജിക്കത്തിന്റെ പകർപ്പ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നല്കിയിരുന്നില്ലെന്ന് സൂചന പുറത്തുവരുന്നുണ്ട്. രാജിയുടെ കാരണം അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടന്ന് കോൺഗ്രസ് ചൂണ്ടിക്കാണിച്ചു

07:33 AM (IST) Mar 10

ശാസ്താംപൂവത്തെ ആദിവാസി കുട്ടികളുടെ പോസ്റ്റ്മോർട്ടം ഇന്ന്

ശാസ്താംപൂവം ആദിവാസി കോളനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് കുട്ടികളുടെ പോസ്റ്റ്‌ മോർട്ടം ഇന്ന് നടക്കും. രാവിലെ തൃശൂർ മെഡിക്കൽ കോളേജിൽ ആണ് പോസ്റ്റ്‌മോർട്ടം നടക്കുക. തേൻ ശേഖരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിലാവാം മരണം സംഭവിച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ പോസ്റ്റ്മോർട്ടത്തിലെ വിവരങ്ങൾ പുറത്തു വന്നാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ. 16 കാരനായ സജികുട്ടനും എട്ടുവയസ്സുള്ള അരുൺ കുമാറും ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരെ കാണാതായത്.

06:42 AM (IST) Mar 10

കട്ടപ്പന ഇരട്ടക്കൊല: വിജയനെ കൊന്ന കേസില്‍ 3 പ്രതികള്‍

ഇടുക്കി കട്ടപ്പനയിൽ നവജാത ശിശുവിനെയും മുത്തച്ഛൻ വിജയനെയും കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 
വിജയനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും മകനും ഉൾപ്പെടെ മൂന്ന് പ്രതികളാണുള്ളത്. നിതിഷ്, വിജയന്റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് വിജയനെ കൊലപ്പെടുത്തിയതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. നവജാത ശിശുവിനെ കൊന്ന കേസിൽ നിതീഷ്, വിജയൻ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ.