Asianet News MalayalamAsianet News Malayalam

എഴുത്തുകാരി അഷിത അന്തരിച്ചു

മലയാളത്തിലെ സ്ത്രീപക്ഷ എഴുത്തുകളിൽ നിർണായക സ്വാധീനമുണ്ടായിരുന്ന അഷിത വിവർത്തന സാഹിത്യത്തിൽ മലയാളത്തിന് പകരംവയ്ക്കാനാവാത്ത പ്രതിഭയായിരുന്നു. 

malayalam writer ashitha is no more
Author
Thrissur, First Published Mar 27, 2019, 5:26 AM IST

തൃശ്ശൂർ: പ്രമുഖ എഴുത്തുകാരി അഷിത അന്തരിച്ചു. രാത്രി ഒരു മണിയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. 63 വയസായിരുന്നു. മലയാളത്തിലെ സ്ത്രീപക്ഷ എഴുത്തുകളിൽ നിർണായക സ്വാധീനമുണ്ടായിരുന്നു അഷിതക്ക്.

തൃശൂർ ജില്ലയിലെ പഴയന്നൂരിൽ 1956 ഏപ്രിൽ 5നായിരുന്നു അഷിതയുടെ ജനനം. മുംബൈ, ദില്ലി എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം മഹാരാജാസിൽ നിന്നും അഷിത  ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടി. കഥ, കവിത, നോവലൈറ്റ്, ബാലസാഹിത്യം, വിവർത്തനം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചു. വിവർത്തന സാഹിത്യത്തിൽ മലയാളത്തിന് പകരംവയ്ക്കാനാവാത്ത പ്രതിഭയായിരുന്നു അഷിത.

റഷ്യൻ നാടോടിക്കഥകളും കവിതകളും മലയാളത്തിലേക്ക് തനിമ ചോരാതെ എത്തിയത് അഷിതയിലൂടെയായിരുന്നു. വിസ്മയചിത്രങ്ങൾ,അപൂർണവിരാമങ്ങൾ,നിലാവിന്‍റെ നാട്ടിൽ, ഒരു സ്തീയും പറയാത്തത്, അഷിതയുടെ കഥകൾ, പദവിന്യാസങ്ങൾ, തുടങ്ങിയവയാണ് പ്രധാനകൃതികൾ. അലക്സാണ്ട‍ർ പുഷ്കിന്‍റെ കവിതകൾ മലയാളത്തിലേക്ക് മൊഴിമാറ്റിയത് അഷിതയായിരുന്നു.

2015ലെ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥാ പുരസ്‌കാരം അഷിതയുടെ കഥകള്‍ എന്ന കൃതിക്ക് ലഭിച്ചു. ഇടശ്ശേരി പുരസ്കാരം, ലളിതാംബിക അന്തർജനം സ്മാരക സാഹിത്യ അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങളും അഷിതയെ തേടിയെത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios