ബംഗാളിൽ കുടുങ്ങിയ മലയാളി ബസ് ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു
ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന ബസുകൾ തിരിച്ച് നാട്ടിൽ എത്തിക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടയിലായിരുന്നു നജീബിന്‍റെ മരണം.
തൃശ്ശൂർ: കേരളത്തിൽ നിന്ന് ബംഗാളിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളുമായി പോയ സ്വകാര്യ ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു. തൃശ്ശൂർ സ്വദേശിയായ നജീബാണ് മരിച്ചത്. ഏജന്‍റ്മാർ വഞ്ചിച്ചതിനെ തുടർന്ന് കേരളത്തിലേക്ക് മടങ്ങാനാകാതെ 40 ദിവസമായി അസം-ബംഗാൾ ബോർഡറായ അലീപൂരിൽ കുടുങ്ങിക്കിടക്കുകയായിരുന്നു നജീബ്.
ബംഗാളിലേക്ക് അതിഥി തൊഴിലാളികളുമായി പോയ ജയ് ഗുരു ബസിന്‍റെ ഡ്രൈവറായ നജീബാണ് ഇന്ന് കുഴഞ്ഞ് വീണ് മരിച്ചത്. പെരുമ്പാവൂരിൽ നിന്ന് ഒരുമാസം മുൻപായിരുന്നു നജീബ് അതിഥി തൊഴിലാളികളുമായി പോയത്. തിരിച്ച് വരാനുള്ള തൊഴിലാളികളെ ലഭിക്കാതെ വന്നതോടെ ബസ്സുകൾ ബംഗാളിൽ തന്നെ തുടരുകയായിരുന്നു. തൊഴിലാളികളെ എത്തിക്കാമെന്ന് ഉറപ്പ് നൽകിയ ഏജന്‍റുമാരും കൈമലർത്തിയപ്പോൾ നജീബ് അടക്കം കേരളത്തിൽ നിന്ന് പോയ 500 ലേറെ ബസ്സുകളുടെ മടക്കമാണ് പ്രതിസന്ധിയിലായത്.
സമാന സാഹചര്യത്തിൽ അസം, ബംഗാൾ ഒഡീഷ അട്ടകമുള്ള സ്ഥലങ്ങളിൽ കേരളത്തിൽ നിന്നുള്ള നൂറ് കണക്കിന് സ്വകാര്യ ടൂറിസ്റ്റ് ബസ്സുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരുടെ കാര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് സ്വകാര്യ ടൂറിസ്റ്റ് ബസ്സുടമകളുടെ സംഘടന ആവശ്യപ്പെട്ടത്. ഇതര സംസ്ഥാനത്ത് പോയി മടങ്ങാനുള്ള പർമിറ്റ് അവസാനിച്ച് ബസ്സുകളെ സ്പെഷ്യൽ പെർമീറ്റും ടാക്സിൽ ഇളവും നൽകി സർക്കാർ തിരിച്ച് എത്തിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ, അമ്പത്തിനായിരം രൂപ മുതൽ ഇന്ധല ചിലവ് വരുമെന്ന കൊണ്ട് ബസുടമകൾ വാഹനം തിരിച്ച് കൊണ്ടുവരാൻ തയ്യാറായിരുന്നില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona