കേരള- കർണാടക വനാതിർത്തിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
മോഷണശ്രമത്തിനിടെ വെടിയേറ്റതാണെന്നാണ് പൊലീസ് പറയുന്നത്. ഗണേഷ് പ്രദേശത്തെ സ്ഥിരം മോഷ്ടാവാണെന്നും കേരളത്തിലും കർണാടകയിലുമായി നിരവധി കേസുകൾ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.
എള്ളുകൊച്ചി: കേരള- കർണാടക വനാതിർത്തിയിൽ മലയാളി യുവാവിനെ വേടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഗണേഷ് എന്ന ആളാണ് മരിച്ചത്. പാണത്തൂർ എള്ളുകൊച്ചി എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. പാണത്തൂർ ചെത്തുംങ്കയംസ്വദേശിയാണ് മരിച്ച ഗണേഷ്.
മോഷണശ്രമത്തിനിടെ വെടിയേറ്റതാണെന്നാണ് പൊലീസ് പറയുന്നത്. ഗണേഷ് പ്രദേശത്തെ സ്ഥിരം മോഷ്ടാവാണെന്നും കേരളത്തിലും കർണാടകയിലുമായി നിരവധി കേസുകൾ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. കയ്യിൽ ചെറിയ ടോർച്ച് പിടിച്ച നിലയിലായിരുന്നു മൃതദേഹം. ഇടതു തുടയ്ക്കാണ് വെടിയേറ്റിരിക്കുന്നത്. നാടൻ തോക്കിൽ നിന്നും വെടിയേറ്റെന്നാണ് പൊലീസ് നിഗമനം.
മലയാളി കുടിയേറ്റ കർഷകരും കർണാടകയിലെ ഗൗഡ സമുദായക്കാരും കൂടുതലായി താമസിക്കുന്ന സ്ഥലമാണിത്. വന്യമൃഗങ്ങളുടെ ശല്യം കൂടുതലായതിനാൽ പ്രദേശവാസികളിൽ അധിക പേർക്കും തോക്ക് കൈവശംവക്കാൻ ലൈസൻസും ലഭിച്ചിട്ടുണ്ട്. ആറുമാസം മുമ്പ് നായാട്ടു സംഘം നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടതും ഇതേ സ്ഥലത്ത് വച്ചായിരുന്നു. കാസർഗോഡ് രാജപുരം പൊലീസും കർണാടക വാഗമണ്ഡലം പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം നടന്നത് കർണാടക അതിർത്തിക്കുള്ളിലായതിനാൽ വാഗമണ്ഡലം പൊലീസിനാണ് അന്വേഷണ ചുമതല.