ക്യാമ്പസിന്റെ ചിത്രം എടുക്കുന്നതിനിടെ യാതൊരു കാരണവും കൂടാതെ സെക്യൂരിറ്റി ജീവനക്കാർ വിദ്യാർത്ഥികളെ മർദിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

ഭോപ്പാൽ : മധ്യപ്രദേശിൽ ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം. യൂണിവേഴ്സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരാണ് വിദ്യാർത്ഥികളെ മർദ്ദിച്ചത്. സംഭവത്തിൽ നാല് വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേറ്റു. മർദ്ദനത്തിൽ പരിക്കേറ്റ നഷീലെന്ന വിദ്യാർത്ഥിയുടെ ചെവിയിൽ നിന്നും രക്തം വാർന്നതിനെ തുടർന്ന് ഹോസ്പിറ്റലിലേക്ക് മാറ്റി. ക്യാമ്പസിന്റെ ചിത്രം എടുക്കുന്നതിനിടെ യാതൊരു കാരണവും കൂടാതെ സെക്യൂരിറ്റി ജീവനക്കാർ വിദ്യാർത്ഥികളെ മർദിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

ക്യാമ്പസിനോട് ചേർന്ന വാട്ടർ ടാങ്കിന് മുകളിൽ കയറി ചിത്രമെടുത്തു എന്നാരോപിച്ചായിരുന്നു മർദനം. എന്നാൽ ഇവിടെ എല്ലാ വിദ്യാർത്ഥികളും കയറി ചിത്രമെടുക്കാറുണ്ടെന്നും നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. 

നഷീൽ, അഭിഷേക് ആർ, അദ്നാൻ, ആദിൽ റാഷിഫ് എന്നിവർക്കാണ് പരിക്കേറ്റത്. കേരളവാല, സൗത്ത് ഇന്ത്യന്‍ എന്നൊക്കെ പറഞ്ഞായിരുന്നു മർദ്ദനമെന്നും വിദ്യാർത്ഥി പറഞ്ഞു. മലയാളി വിദ്യാർഥികളെ തെരഞ്ഞുപിടിച്ച് മർദ്ദിക്കുന്ന സ്വഭാവം സെക്യൂരിറ്റി ജീവനക്കാർക്കുണ്ടെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. സംഭവത്തിൽ ക്യാമ്പസ് അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തെ അപലപിച്ച വി ശിവദാസൻ എംപി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടു.