ശനിയാഴ്ച കോയമ്പത്തൂർ ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിന്റെ അവസാന ജനറൽ കോച്ചിൽ പരിശോധന നടക്കുന്നതിനിടെ ഓടിയ യുവാവ്  കേരളത്തിലേക്കുള്ള മറ്റൊരു ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്

കോയമ്പത്തൂർ: രാസ ലഹരിയുമായി മലയാളി യുവാവ് കോയമ്പത്തൂരിൽ പിടിയിൽ. 150 ഗ്രാം മെത്തംഫെറ്റാമിനുമായി മലയാളി യുവാവ് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പിടിയിലായത്. കായംകുളം പുള്ളിക്കണക്ക് കവി കൃഷ്ണപുരം സ്വദേശി എസ്. മുഹമ്മദ് സിനാൻ (19) ആണ് പിടിയിലായത്. ആലപ്പുഴയിൽ ഒന്നാംവർഷ എൻജിനീയറിങ് വിദ്യാർഥിയാണ് 19കാരൻ. ബെംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്സിലെ പരിശോധനയിൽ ആണ്‌ ഇയാൾ പിടിയിലായത്. 

ശനിയാഴ്ച കോയമ്പത്തൂർ ജംക് ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിന്റെ അവസാന ജനറൽ കോച്ചിലാണ് ആർപിഎഫ് ഇൻസ്‌പെക്ടർ സി. ഗിരീഷിന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ ദേവരാജ്, സുധാകരൻ, പിഇഡബ്ല്യൂ ഇൻസ്‌പെക്ടർ എം.കെ. ശരവണൻ എന്നിവരെ അടങ്ങിയ സംഘമാണ് രാസ ലഹരിയടങ്ങിയ പൊതി കണ്ടെത്തിയത്. സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ പ്രതിയെ ചോദ്യം ചെയ്തതിനിടെ ഇയാൾ ഓടി രക്ഷപ്പെട്ടു. 

സംഗീത നിശ പൊലിപ്പിക്കാൻ പടക്കം പൊട്ടിച്ച് യുവാക്കൾ, കത്തിയമർന്ന് നിശാക്ലബ്ബ്, 51 പേർക്ക് ദാരുണാന്ത്യം

പിന്നീട് കേരളത്തിലേക്കുള്ള മറ്റൊരു ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും സിനാൻ കുടുങ്ങിയത്. ആർപിഎഫ്, തമിഴ്നാട് പിഇഡബ്ല്യൂമായി ചേർന്നാണ് തിരച്ചിൽ നടത്തിയത്. കൂടെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി സംശയമുണ്ട്. രക്ഷപ്പെട്ട ഇയാളെ തിരയുന്നുണ്ട്. ബെംഗളൂരുവിൽ നിന്നും പുതിയ തുണിത്തരങ്ങൾ വാങ്ങി വരികയായിരുന്നു ഇയാൾ. ഇതിനിടയിലാണ് രാസ ലഹരി സൂക്ഷിച്ചിരുന്നതെന്ന് ഇൻസ്‌പെക്ടർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം