ജോലി തട്ടിപ്പിന് ഇരയായി, തിരികെ പോവാന്‍ നിവൃത്തിയില്ല; ദില്ലിയില്‍ കുടുങ്ങിയ ബിജുമോന് സഹായവുമായി മലയാളി സംഘടന
തട്ടിപ്പിനിരയായി റഷ്യയിൽ നിന്ന് ദില്ലിയിൽ എത്തിയ ബിജു നാട്ടിലേക്ക് പോകാനാകാതെ റെയിൽവേ സ്റ്റേഷനിലാണ് അന്തിയുറങ്ങുന്നത്. ദില്ലി പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് ബിജുമോൻ പറയുന്നത്.
ദില്ലി: ജോലി തട്ടിപ്പിനിരയായി ദില്ലിയിൽ (delhi) കുടുങ്ങിയ മലയാളിക്ക് (malayali) സഹായവുമായി മലയാളി സംഘടന. ആലപ്പുഴ സ്വദേശി ബിജുമോന് ദില്ലി മലയാളി കൂട്ടായ്മ സഹായം നൽകും. താമസ സൗകര്യം, കേസ് നടത്താനുള്ള നിയമ സഹായവും നൽകുമെന്ന് സംഘടന. റഷ്യയിൽ നിന്ന് ജോലി തട്ടിപ്പിനിരയായി ദില്ലി തിരികെ എത്തി ദുരിതത്തിലായ ബിജു മോൻ്റെ വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.
കൊവിഡ് കാലത്ത് ഒന്നരലക്ഷം രൂപയ്ക്ക് റഷ്യയിൽ ഹെൽപ്പർ ജോലി. സമൂഹമാധ്യമങ്ങളിൽ വന്ന പരസ്യത്തിൽ നിന്നാണ് തട്ടിപ്പിന്റെ കഥ തുടങ്ങുന്നത്. ദില്ലിയുള്ള സ്വകാര്യ സ്ഥാപനം രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആലപ്പുഴ സ്വദേശി ബിജു മോൻ എന്ന റാഫിയിലിന്റെ പരാതി. തട്ടിപ്പിനിരയായി റഷ്യയിൽ നിന്ന് ദില്ലിയിൽ എത്തിയ ബിജു നാട്ടിലേക്ക് പോകാനാകാതെ റെയിൽവേ സ്റ്റേഷനിലാണ് അന്തിയുറങ്ങുന്നത്. ദില്ലി പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് ബിജുമോൻ പറയുന്നത്
റഷ്യയിൽ ജോലി ലഭിക്കാതെ വന്നതോടെ ബിജു മോൻ ഇന്ത്യൻ എംബസിയിൽ അഭയം തേടി. പിന്നാലെ വീട്ടുകാർ അയച്ചു തന്ന ടിക്കറ്റിൽ ദില്ലിയിൽ എത്തി. സ്ഥാപനത്തിന്റെ ഏജന്ററുമായി ബന്ധപ്പെട്ടെങ്കിലും കണ്ട് പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ പണം തിരികെ നൽകില്ലെന്നാണ് നിലപാടിലാണ് സ്ഥാപനം. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. കടം വാങ്ങിയ പണവുമായിട്ടാണ് റഷ്യയിലേക്ക് പോയത്. തിരികെ നൽകാൻ പണമില്ലാത്തതിനാൽ നാട്ടിലേക്ക് പോകാൻ നിർവാഹമില്ലെന്ന് ബിജു പറയുന്നു. പരാതിയിൽ കേസ് എടുത്ത് അന്വേഷണം പുരോഗമിക്കുന്നതാണ് ദില്ലി ഗോവിന്ദ്പുരി പൊലീസ് പറയുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona