പോക്സോ കേസിലേക്ക് നയിച്ചത് അതിർത്തി തർക്കം. പ്രതിയെ മഞ്ചേരി കോടതി വെറുതെ വിട്ടു
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് കുറ്റക്കാരനല്ലെന്ന് കോടതി. വാഴക്കാട് സ്വദേശി ശിഹാബുദ്ദീ(38)നെ കോടതി വെറുതെ വിട്ടു. മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്‌ജ് എ എം അഷ്റഫാണ് യുവാവിനെ വെറുതെവിട്ടുകൊണ്ട് വിധിന്യായം പുറപ്പെടുവിച്ചത്.
അയൽവാസിയായ 13 കാരിയെ ശിഹാബുദ്ദീൻ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2024 ഡിസംബർ ഒന്നിന് പീഡിപ്പിച്ചെന്നായിരുന്നു പരാതിയിൽ ആരോപിച്ചത്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ശിഹാബുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം ശിഹാബുദ്ദീൻ ജാമ്യം നേടി പുറത്തിറങ്ങി.
എന്നാൽ പരാതി ഉന്നയിച്ച പെൺകുട്ടിയുടെ കുടുംബവും ശിഹാബുദ്ദീൻ്റെ കുടുംബവും തമ്മിൽ അതിർത്തി തർക്കം നിലവിലുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇക്കാര്യം കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിരുന്നു. പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് കണ്ടെത്തിയ മുറിവുകൾക്ക് സംഭവം നടന്നുവെന്ന് പറയപ്പെടുന്ന ദിവസത്തേക്കാൾ ഏറെ പഴക്കമുണ്ടെന്ന് വൈദ്യ പരിശോധനയിൽ വ്യക്തമായെന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ കുട്ടിയെ പരിശോധിച്ച ഡോക്‌ടറും കോടതിയിൽ മൊഴി നൽകി.
കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ 13 സാക്ഷികളെ കോടതിയിൽ വിസ്‌തരിച്ചിരുന്നു. 15 രേഖകളും കോടതിയിൽ ഹാജരാക്കി. അതിർത്തി തർക്കം മുൻനിർത്തി വ്യാജ പരാതി ഉന്നയിച്ചതാണെന്ന് കോടതിയിൽ പ്രതിഭാഗം വാദിച്ചു. അഭിഭാഷകരായ സിയ മുര്‍ശിദ്, കെ.വി. യാസര്‍ എന്നിവരാണ് പ്രതിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. ഈ വാദം അംഗീകരിച്ച കോടതി പ്രതിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.



