ക്ഷേത്രത്തിലെ വരവ്-ചെലവ് കണക്കുകൾ സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെ നാലംഗസംഘം ക്രൂരമായി മർദിച്ചു
ആലപ്പുഴ: ക്ഷേത്രത്തിലെ വരവ്-ചെലവ് കണക്കുകൾ സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെ നാലംഗസംഘം ക്രൂരമായി മർദിച്ചു. മനോജ് കുമാർ എം വി(50)ക്കാണ് മർദനമേറ്റത്. സാരമായി പരിക്കേറ്റ മനോജ് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അക്രമികൾക്ക് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് മനോജിന്‍റെ കുടുംബം ആരോപിച്ചു. തെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് ഗ്രാമം ജങ്ഷന് സമീപത്തായിരുന്നു സംഭവം. എണ്ണയ്ക്കാട് സ്വദേശികളായ സതീഷ് കൃഷ്ണ, ഭരതൻ, ഗോപൻ, സുരേഷ് എന്നിവർക്കെതിരെയാണ് മാന്നാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രദേശത്തെ ക്ഷേത്രത്തിന്‍റെ ഭരണവുമായി ബന്ധപ്പെട്ട് മനോജ് കുമാർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന്‍റെ വിരോധത്തിൽ ജങ്ഷന് സമീപത്തുവച്ച് കാറിൽ കയറുന്നതിനിടെ മനോജിനെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. മനോജിന്‍റെ കൈവശമുണ്ടായിരുന്ന മാലയും നഷ്ടപ്പെട്ടിട്ടുണ്ട്. പ്രതികളിലൊരാൾ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളായിട്ടും ഇവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ലെന്നാണ് പരാതിക്കാരന്‍റെ ആരോപണം. പൊലീസ് നടപടികളിലെ വീഴ്ചകൾക്കെതിരെ ഡി ജി പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനാണ് കുടുംബത്തിന്‍റെ തീരുമാനം.



