Asianet News MalayalamAsianet News Malayalam

കഴക്കൂട്ടത്ത് ആക്രി പെറുക്കുന്നയാളുടെ ചവിട്ടേറ്റ ഗൃഹനാഥൻ കൊല്ലപ്പെട്ടതായി പരാതി

രാവിലെ 10.30 ഓടെയാണ് ദാരുണമായ സംഭവം നടന്നത്. കഴക്കൂട്ടത്ത് റോഡരില്‍ കരിക്ക് വില്‍പനക്കാരനുമായി ഭുവനചന്ദ്രന്‍ സംസാരിക്കുന്നതിനിടെ അതുവഴി വന്ന ആക്രി പെറുക്കാന്‍ വന്നയാള്‍ തുപ്പി

Man dies after being beaten up by garbage collector
Author
Kazhakkoottam, First Published Jul 10, 2022, 6:48 PM IST

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഗൃഹനാഥന്‍റെ മരണത്തില്‍ ദൂരൂഹതയെന്ന പരാതിയുമായി ബന്ധുക്കൾ. നെട്ടയകോണം സ്വദേശി കെ. ഭുവനചന്ദ്രൻ  മരിച്ചത് ആക്രിക്കാരന്‍റെ ചവിട്ടേറ്റതിനെ തുടര്‍ന്നാണെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും പരാതി. ഭുവനചന്ദ്രന് ചവിട്ടേറ്റിരുന്നു എന്നും മരണകാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ സ്ഥിരീകരിക്കാനാവൂ എന്നാണ് കഴക്കൂട്ടം പോലീസ് അറിയിക്കുന്നത്.

രാവിലെ 10.30 ഓടെയാണ് ദാരുണമായ സംഭവം നടന്നത്. കഴക്കൂട്ടത്ത് റോഡരില്‍ കരിക്ക് വില്‍പനക്കാരനുമായി ഭുവനചന്ദ്രന്‍ സംസാരിക്കുന്നതിനിടെ അതുവഴി വന്ന ആക്രി പെറുക്കാന്‍ വന്നയാള്‍ തുപ്പി. തൊട്ടടുത്ത് കാര്‍ക്കിച്ച് തുപ്പിയതിനെ ഭുവനചന്ദ്രന്‍ ചോദ്യം ചെയ്തു. ഇതിനെത്തുടര്‍ന്നുണ്ടായ വാക് തര്‍ക്കത്തിനിടെ ഭൂവനചന്ദ്രനെ ആക്രിക്കാരന്‍ ചവിട്ടി എന്നാണ് ദൃക്സാക്ഷികളുടെ ആരോപണം. 

കരൾ രോഗത്തിന് ഈയിടെ ശസ്ത്രക്രിയ കഴിഞ്ഞയാളായിരുന്നു ഭുവനചന്ദ്രൻ. വയറിൽ ശക്തമായ ചവിട്ടേറ്റതിനെത്തുടര്‍ന്ന് കുഴഞ്ഞു വീണ ഭുവനചന്ദ്രനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭുവനചന്ദ്രന് 65 വയസ്സായിരുന്നു.  ഭുവനചന്ദ്രനെ ചവിട്ടിയ ആക്രിക്കാരനെ അന്വേഷിച്ചു വരികയാണെന്നും ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, പ്രതിക്ക് 35 വർഷം തടവും പിഴയും ശിക്ഷ

പത്തനംതിട്ട : പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 35 വർഷം തടവും 1, 30,000 രൂപ പിഴയും ശിക്ഷ. പന്തളം സ്വദേശി നകുലനെതിരെ, പത്തനംതിട്ട പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. നകുലൻ പീഡിപ്പിച്ചുവെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

കുഞ്ഞിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതോടെ ചൈൽ‍ഡ് ലൈൻ പ്രവർത്തകർ കൗൺസിലിംഗിന് വിധേയമാക്കി. തുടർന്നാണ് കുട്ടി ദുരനുഭവം തുറന്ന് പറഞ്ഞത്. അമ്മയുടെ സാന്നിധ്യത്തിൽ കുഞ്ഞിൻറെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും പ്രതി നകുലനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്സോ ആക്ടിലെ 5 വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആദ്യ രണ്ട് വകുപ്പുകൾക്കും 10 വർഷം വീതവും മറ്റ് മൂന്ന് വകുപ്പുകളിൽ 5 വർഷം വീതവുമാണ് തടവ്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴത്തുകയിൽ അരലക്ഷം രൂപ പെൺകുട്ടിക്ക് നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പിഴത്തുക അടച്ചില്ലെങ്കിൽ 16 മാസം അധിക തടവ് അനുഭവിക്കണം. 

ഇന്റർനെറ്റ് തടസം: തിരുവനന്തപുരത്തെ കടലാസ് രഹിത കോടതിയുടെ പ്രവർത്തനം തടസപ്പെട്ടു

Follow Us:
Download App:
  • android
  • ios