കാസർകോട്ട് സ്ത്രീകളെ ശല്യം ചെയ്തുവെന്നാരോപിച്ച് നാട്ടുകാർ സംഘം ചേർന്ന് മർദ്ദിച്ചയാൾ മരിച്ചു
കാസർകോട്ടെ സ്വകാര്യ ആശുപത്രി പരിസരത്ത് വച്ചാണ് റഫീക്കിന് മർദ്ദനമേറ്റത്. ആശുപത്രിയിൽ വച്ച് സ്ത്രീകളെ ശല്യം ചെയ്തെന്നാരോപിച്ചായിരുന്നു മർദ്ദനം
കാസർകോട്: സ്ത്രീകളെ ശല്യം ചെയ്തുവെന്നാരോപിച്ച് നാട്ടുകാർ സംഘം ചേർന്ന് മർദ്ദിച്ചയാൾ മരിച്ചു. ദേളി സ്വദേശി റഫീഖ് എന്നയാളാണ് മരിച്ചത്. 48 വയസായിരുന്നു. സ്ത്രീകളെ ശല്യം ചെയ്തെന്നാരോപിച്ചായിരുന്നു മർദ്ദനം. സംഭവത്തിൽ റഫീക്കിന്‍റെ ബന്ധുവിന്‍റെ പരാതിയിൽ കണ്ടാലറിയാവുന്ന നാട്ടുകാർക്കെതിരെ കേസെടുത്തു.
കാസർകോട്ടെ സ്വകാര്യ ആശുപത്രി പരിസരത്ത് വച്ചാണ് റഫീക്കിന് മർദ്ദനമേറ്റത്. ആശുപത്രിയിൽ വച്ച് സ്ത്രീകളെ ശല്യം ചെയ്തെന്നാരോപിച്ചായിരുന്നു മർദ്ദനം. ആശുപത്രിയിൽ നിന്ന് ഇയാൾ ഇറങ്ങി ഓടുന്നതിന്‍റേയും ആളുകൾ പിടിച്ചുതള്ളുന്നതിന്‍റേയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്.
സാരമായി പരിക്കേറ്റ റഫീഖിനെ ഉച്ചയ്ക്ക് 1.45ഓടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർ പറഞ്ഞു. മരണകാരണം മർദ്ദനമാണോയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ വ്യക്താമാകൂവെന്ന് പൊലീസ് അറിയിച്ചു.
റഫീഖിൻ്റെ ബന്ധുക്കളുടെ പരാതിയിൽ കണ്ടാലറിയാവുന്ന നാട്ടുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. റഫീക്ക് ശല്യം ചെയ്തെന്ന യുവതിയുടെ പരാതിയിൽ കാസർകോട് വനിതാ സെല്ലും കേസെടുത്തു. ആശുപത്രി പരിസരത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന കിട്ടിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.