വഴിയരികിൽ ഇട്ടിരുന്ന കാർ ഉടമ അറിയാതെ ആക്രി വിലക്ക് വിറ്റു. എടപ്പാളിൽ ആണ് സംഭവം. വട്ടകുളം സ്വദേശി സിദ്ദിഖിൻ്റെ വാഹനമാണ് വിറ്റത്.
മലപ്പുറം: മലപ്പുറത്ത് വഴിയരികിൽ ഇട്ടിരുന്ന കാർ ഉടമ അറിയാതെ ആക്രി വിലക്ക് വിറ്റു. എടപ്പാളിൽ ആണ് സംഭവം. വട്ടകുളം സ്വദേശി സിദ്ദിഖിൻ്റെ വാഹനമാണ് വിറ്റത്. കാർ അപകടത്തെ തുടർന്ന് വഴിയരികിൽ ഇട്ടിരിക്കുകയായിരുന്നു. 21കാരനായ യുവാവാണ് ഉടമ അറിയാതെ വാഹനം ആക്രി കച്ചവടക്കാർക്ക് വിറ്റത്. ലോറിയും മണ്ണുമാന്തി യന്ത്രവുമായി എത്തിയ സംഘം വാഹനം കൊണ്ടുപോകുമ്പോഴാണ് ഉടമ വിവരം അറിയുന്നത്.
ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ് തകരാറിലായി കിടന്നിരുന്ന കാര്‍ പട്ടാമ്പിയിലെ ഒരു ആക്രി കച്ചവടക്കാരന്റെ നേതൃത്വത്തില്‍ ലോറിയില്‍ കൊണ്ടു പോകാന്‍ ശ്രമിച്ചത്. ജെസിബി ഉപയോഗിച്ച് കാര്‍ ലോറിയില്‍ കയറ്റാന്‍ ശ്രമിക്കുമ്പോഴാണ് വീട്ടുകാര്‍ കാണുന്നത്. ഈ കാര്‍ തങ്ങളുടേതാണെന്നും ഇത് വില്‍പ്പന നടത്തിയിട്ടില്ലെന്നും വീട്ടുകാര്‍ അറിയിച്ചപ്പോഴാണ് മറ്റൊരാൾ അയാളുടെ കാറാണിതെന്ന് പറഞ്ഞ് തങ്ങള്‍ക്ക് വില്‍പ്പന നടത്തിയതെന്ന് ആക്രി കച്ചവടക്കാര്‍ വീട്ടുകാരെ അറിയിച്ചത്. തുടർന്ന് ചങ്ങരംകുളം പൊലീസ് ഇടപെട്ട് കാർ കൊണ്ടുപോകുന്നത് തടയുകയായിരുന്നു. വാഹനം തന്റേതാണെന്ന് പറഞ്ഞായിരുന്നു യുവാവ് കച്ചവടം നടത്തിയത്. മധ്യസ്ഥ ചർച്ചയെ തുടർന്ന് പ്രശ്നം പരാതി ഇല്ലാതെ പരിഹരിച്ചു.
