കാസർകോട് യുവാവിന് വെടിയേറ്റ സംഭവം; പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി
സിറാജുദിന് വാഹനക്കച്ചവടമടക്കുള്ള ഇടപാടുകളുള്ളതിനാൽ ഗ്യാങ്‍വാർ ആകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റ സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ബദിയടുക്ക സ്വദേശി സിറാജുദിനാണ് വെടിയേറ്റത്. ബുധനാഴ്ച രാത്രി മഞ്ചേശ്വരം ഹൊസങ്കടിയിൽവച്ചാണ് സിറാജുദിന് നേരെ അക്രമിസംഘം വെടിയുതിർത്തത്. വെടിവയ്പ്പിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ സിറാജുദിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ, ആക്രമണത്തിന് പിന്നിൽ ആരാണെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സിറാജുദിന് വാഹനക്കച്ചവടമടക്കുള്ള ഇടപാടുകളുള്ളതിനാൽ ഗ്യാങ്‍വാർ ആകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് സിറാജുദിന്റെ കുടുംബം ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.
വെടിവയ്പ്പിന് ശേഷം പരിക്കേറ്റ സിറാജുദിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെടിവച്ചവര്‍ തന്നെയാണെന്നാണ് സിറാജുദിനെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് പൊലീസ് നിഗമനം. ഇതേത്തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരുകയാണ്.