ഇതേ സർവേ നമ്പറിൽ പെട്ട ഭൂമി മുറിച്ച് വാങ്ങിയ മറ്റുള്ളവർ തരം മാറ്റുകയും സ്ഥലത്ത് വീട് വയ്ക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയുള്ളപ്പോഴാണ് ജയൻ ഇപ്പഴും ഓഫീസുകൾ കയറിയിറങ്ങുന്നത്. 

വയനാട്: വീടുവെക്കാനായി കൈവശമുള്ള 8 സെന്‍റ് ഭൂമി തരം മാറ്റി നൽകാൻ ഓഫീസുകൾ കയറി ഇറങ്ങുകയാണ് വയനാട് മക്കിയാട് സ്വദേശിയായ ജയൻ. കൃഷി ഓഫീസർ ഭൂമി തണ്ണീർതടമാണെന്ന് റവന്യൂവകുപ്പിന് റിപ്പോർട്ട് നൽകിയതാണ് തടസ്സങ്ങൾക്ക് കാരണം. തൊട്ടടുത്തുള്ള ഭൂമികൾ തരം മാറ്റി കൊടുത്ത ഉദ്യോഗസ്ഥരുടെ ഇരട്ടത്താപ്പാണിതെന്നാണ് ജയന്‍റെ പരാതി.

കൂലിവേലകൾ ചെയ്ത് അധ്വാനിച്ചുണ്ടാക്കിയ പണം ഉപയോഗിച്ചാണ് വയനാട് മക്കിയാടിലെ 8 സെന്‍റ് ഭൂമി 2020ൽ ജയൻ സ്വന്തമാക്കിയത്. വായ്പ്പ എടുത്ത് വീടു വെക്കാൻ ഒരുങ്ങിയ സമയത്താണ് തൊണ്ടർനാട് കൃഷി ഓഫീസർ സ്ഥലം തണ്ണീർതടമാണെന്നും ഇവിടെ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്നും ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പിന് റിപ്പോർട്ട് നൽകിയത്. ഭൂമി തരം മാറ്റി നൽകാൻ രണ്ട് വർഷമായി ഓഫീസുകൾ കയറി ഇറങ്ങിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

ഒരേ സർവേ നമ്പർ ഉൾപ്പെട്ട മറ്റ് സ്ഥലങ്ങൾ തരം മാറ്റി നൽകിയതാണെന്ന് ജയന് സ്ഥലം വിറ്റ അബ്ദുൾ റഹിമാനും ചൂണ്ടിക്കാട്ടുന്നു. ഇതേ സർവേ നമ്പറിൽ പെട്ട ഭൂമി മുറിച്ച് വാങ്ങിയ മറ്റുള്ളവർ തരം മാറ്റുകയും സ്ഥലത്ത് വീട് വയ്ക്കുകയും ചെയ്തിട്ടുണ്ട്.