2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാനന്തവാടി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉഷ വിജയൻ വിജയിച്ചു.
മാനന്തവാടി : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ മാനന്തവാടി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഉഷ വിജയന് വിജയം. 10543 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. ഉഷ വിജയൻ 77425 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ ഓ ആർ കേളു 66882 വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി പി ശ്യാംരാജ് 19681 വോട്ടുകളും നേടി.
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ എടവക, മാനന്തവാടി, പനമരം, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്, വെള്ളമുണ്ടഎന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മാനന്തവാടി നിയമസഭാമണ്ഡലം. വടക്കേ വയനാട് നിയമസഭാമണ്ഡലം എന്നറിയപ്പെട്ടിരുന്ന ഈ മണ്ഡലം 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെ മാനന്തവാടി നിയമസഭാമണ്ഡലം എന്നു പേരുമാറ്റുകയായിരുന്നു. കുറിച്യ, അടിയൻ, പണിയ ഉൾപ്പെടെയുള്ള നിരവധി പട്ടികവർഗ്ഗ വിഭാഗങ്ങൾ മണ്ഡലത്തിലെ ജനസംഖ്യയിൽ വലിയൊരു ഭാഗമാണ്.
2011-ൽ രൂപീകൃതമായ ഈ പുതിയ മണ്ഡലത്തിലെ ആദ്യ എംഎൽഎ കോൺഗ്രസിലെ പികെ ജയലക്ഷ്മി ആയിരുന്നു. എന്നാൽ 2016-ൽ 1,307 വോട്ടുകളുടെ ചെറിയ ഭൂരിപക്ഷത്തിന് പികെ ജയലക്ഷ്മിയെ പരാജയപ്പെടുത്തിക്കൊണ്ട് ഒആർ കേളു മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. മുൻപ് യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന ഈ മണ്ഡലം കഴിഞ്ഞ പത്ത് വർഷമായി ഇടതുപക്ഷത്തിനൊപ്പമായിരുന്നു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒആർ കേളു 72,536 വോട്ടുകൾ നേടിയാണ് മണ്ഡലത്തിൽ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പികെ ജയലക്ഷ്മിക്ക് 63,254 വോട്ടുകളാണ് നേടാൻ സാധിച്ചിരുന്നത്. ബിജെപി സ്ഥാനാർത്ഥി പള്ളിയറ മുകുന്ദൻ 13,142 വോട്ടുകളും നേടി. എസ്ഡിപിഐ സ്ഥാനാർത്ഥി ബബിത ശ്രീനു 1,992 വോട്ടുകൾ മണ്ഡലത്തിൽനിന്നും നേടിയിരുന്നു. ദേശീയ പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ ഇത് വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. മുതിർന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയാണ് നിലവിൽ പാർലമെന്റിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.



